33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 41-42

വിഭാഗം - 6

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ ٱللَّهَ ذِكْرًۭا كَثِيرًۭا﴿٤١﴾

 يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ اذْكُرُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുവിന്‍, ഓര്‍മ്മിക്കുവിന്‍ ذِكْرًا كَثِيرًا ധാരാളമായ സ്മരണ, അധികമായ ഓര്‍മ്മ.

33:41ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുവിന്‍, ധാരാളം സ്മരണ.

وَسَبِّحُوهُ بُكْرَةًۭ وَأَصِيلًا﴿٤٢﴾

 وَسَبِّحُوهُ നിങ്ങള്‍ അവനു തസ്ബീഹു (പരിശുദ്ധിയുടെ കീര്‍ത്തനം) ചെയ്യുകയും വേണം بُكْرَةً രാവിലെ وَأَصِيلًا വൈകുന്നേരവും.

33:42കാലത്തും, വൈകുന്നേരവും അവനു് "തസ്ബീഹു" [പരിശുദ്ധിയെ കീര്‍ത്തനം] ചെയ്യുകയും ചെയ്യുവിന്‍.

തഫ്സീർ : 41-42

സ്മരിക്കുക, ഓര്‍മ്മിക്കുക, പറയുക, കീര്‍ത്തനം ചെയ്യുക, പ്രഖ്യാപിക്കുക എന്നിങ്ങിനെ അര്‍ത്ഥങ്ങള്‍ വരാവുന്ന വാക്കാണ് ذِكْر (ദിക്ര്‍) മനസാ, വാചാ, കര്‍മ്മണാ അല്ലാഹുവിനെ ക്കുറിച്ചുള്ള ബോധമാണ് സാക്ഷാല്‍ ദിക്ര്‍. ഹംദു, തസ്ബീഹ്, ദുആ, നമസ്കാരം, തക്ബീര്‍, തഹ്ലീല്‍, ധ്യാനം മുതലായവമൂലമാണതു പ്രകടിപ്പിക്കുക. അതുകൊണ്ടു സാധാരണമായി ദിക്ര്‍ എന്നു പറയുന്നതു ഇവയെക്കുറിച്ചാണ്. ദിക്റിന്‍റെ കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് തസ്ബീഹും, നമസ്കാരവും. (സൂ: റൂം : 18ന്‍റെയും സൂ: അങ്കബൂത്ത് 45ന്‍റെയും വിവരണത്തില്‍ വായിച്ചതു ഇവിടെയും ഓര്‍ക്കുക). അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും, അവന്‍റെ സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതിന്നുള്ള ഒരു കാരണമെന്നോണം അല്ലാഹു പറയുന്നു:-