33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 15

وَلَقَدْ كَانُوا۟ عَـٰهَدُوا۟ ٱللَّهَ مِن قَبْلُ لَا يُوَلُّونَ ٱلْأَدْبَـٰرَ ۚ وَكَانَ عَهْدُ ٱللَّهِ مَسْـُٔولًۭا﴿١٥﴾

 وَلَقَدْ كَانُوا നിശ്ചയമായും അവര്‍ ഉണ്ടായിട്ടുണ്ട് عَاهَدُوا അവര്‍ ഉടമ്പടിചെയ്യുക (ഉണ്ടായിട്ടുണ്ട്) اللَّـهَ അല്ലാഹുവിനോടു مِن قَبْلُ മുമ്പു لَا يُوَلُّونَ അവര്‍ തിരിയുകയില്ലെന്നു الْأَدْبَار പിന്‍ഭാഗം وَكَانَ ആകുന്നു عَهْدُ اللَّـهِ അല്ലാഹുവിന്‍റെ (അല്ലാഹുവിനോടുള്ള) ഉടമ്പടി مَسْئُولًا ചോദ്യം ചെയ്യപ്പെടുന്നതു.

33:15(യുദ്ധവേളകളില്‍) തങ്ങള്‍ പിന്‍തിരിഞ്ഞുപോകുന്നതല്ല എന്ന് അല്ലാഹുവിനോടു അവര്‍ മുമ്പ് ഉടമ്പടി ചെയ്തിട്ടുമുണ്ടായിരുന്നു. അല്ലാഹുവിനോടുള്ള ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.

തഫ്സീർ : 15-15

ഉഹ്ദ് യുദ്ധത്തി ബനൂഹാരിഥഃ (بنو حارثة) ഗോത്രക്കാര്‍ യുദ്ധക്കളം വിട്ടോടിപ്പോകുകയും, അനന്തരം ഖേദിച്ച് മടങ്ങി മേലില്‍ അങ്ങിനെ ചെയ്കയില്ലെന്നു കരാര്‍ ചെയ്കയും ചെയ്തിരുന്നു. ഇവരാണ് പ്രധാനമായും ഖന്‍ദഖ് യുദ്ധത്തില്‍ മേല്‍ പ്രസ്താവിച്ച പ്രകാരം യുദ്ധഅണികള്‍ വിട്ടു പിന്‍വാങ്ങുവാന്‍ അനുവാദം തേടിയിരുന്നത്. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന ചിലര്‍, അന്നു മുസ്‌ലിംകള്‍ക്കു അപ്രതീക്ഷിതമായ വിജയം ലഭിച്ചുകണ്ടപ്പോള്‍, മേലില്‍ തങ്ങള്‍ എല്ലാ യുദ്ധത്തിലും ശരിക്കു പങ്കെടുക്കുമെന്നു ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇങ്ങിനെയുള്ളവരെക്കുറിച്ചാണ് ഈ വചനത്തില്‍ പ്രസ്താവിക്കുന്നത്. അല്ലാഹുവിനോടുള്ള കരാറും ഉടമ്പടിയും ശരിക്കു പാലിക്കപ്പെടാത്തപക്ഷം, അതു ചോദ്യം ചെയ്യപ്പെടുകയും, അതിനു തക്ക നടപടി എടുക്കപ്പെടുകയും ചെയ്യുന്നതാണെന്ന താക്കീതാണ് അവസാനത്തെ വാക്യത്തിലുള്ളത്.