33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 60-62

لَّئِن لَّمْ يَنتَهِ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ وَٱلْمُرْجِفُونَ فِى ٱلْمَدِينَةِ لَنُغْرِيَنَّكَ بِهِمْ ثُمَّ لَا يُجَاوِرُونَكَ فِيهَآ إِلَّا قَلِيلًۭا﴿٦٠﴾

 لَّئِن لَّمْ يَنتَهِ വിരമിച്ചില്ലെങ്കില്‍ الْمُنَافِقُونَ കപടവിശ്വാസികള്‍ وَالَّذِينَ യാതൊരുകൂട്ടരും فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ രോഗം وَالْمُرْجِفُونَ ഭീതിയുണ്ടാക്കുന്നവരും فِي الْمَدِينَةِ മദീനായില്‍ لَنُغْرِيَنَّكَ നിശ്ചയമായും നിന്നെ നാം ഇളക്കിവിടും, പ്രേരിപ്പിക്കും بِهِمْ അവരില്‍ ثُمَّ لَا يُجَاوِرُونَكَ പിന്നീടു അവര്‍ നിന്നോടു അയല്‍വാസം നടത്തുകയില്ല فِيهَا അതില്‍ إِلَّا قَلِيلًا അല്‍പമായിട്ടല്ലാതെ.

33:60കപടവിശ്വാസികളും, തങ്ങളുടെ ഹൃദയത്തില്‍ രോഗമുള്ളവരും, മദീനായില്‍ (കള്ളവാര്‍ത്ത പ്രചരിപ്പിച്ച്) ഭീതി ഉളവാക്കുന്നവരും വിരമിക്കാത്തപക്ഷം, നിശ്ചയമായും (നബിയേ) നിന്നെ നാം അവരില്‍ ഇളക്കിവിടുക തന്നെ ചെയ്യും. പിന്നീടു, അല്‍പമാത്രമല്ലാതെ, അവര്‍ അവിടത്തില്‍ നിന്നോടു അയല്‍വാസം നടത്തുകയില്ല;-

مَّلْعُونِينَ ۖ أَيْنَمَا ثُقِفُوٓا۟ أُخِذُوا۟ وَقُتِّلُوا۟ تَقْتِيلًۭا﴿٦١﴾

 مَّلْعُونِينَ ശപിക്കപ്പെട്ടവരായിക്കൊണ്ടു أَيْنَمَا ثُقِفُوا അവര്‍ എവിടെവെച്ചു കാണപ്പെട്ടാലും, അവരെ കണ്ടുമുട്ടിയാലും أُخِذُوا അവര്‍ പിടിക്കപ്പെടും وَقُتِّلُوا അവര്‍ അറുകൊല ചെയ്യപ്പെടുകയും ചെയ്യും تَقْتِيلًا ഒരു (നിഷ്കരുണമായ) കൊലനടത്തല്‍.

33:61(അതും) ശപിക്കപ്പെട്ടവരായ നിലയില്‍! എവിടെവെച്ച് കണ്ടുമുട്ടിയാലും അവര്‍ പിടിക്കപ്പെടുകയും, (നിര്‍ദ്ദാക്ഷിണ്യം) അറുകൊലചെയ്യപ്പെടുകയും ചെയ്യുന്നതാണ്.

سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْا۟ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًۭا﴿٦٢﴾

 سُنَّةَ اللَّـهِ അല്ലാഹുവിന്‍റെ നടപടി فِي الَّذِينَ യാതൊരുകൂട്ടരില്‍ خَلَوْا കഴിഞ്ഞുപോയ مِن قَبْلُ മുമ്പ് وَلَن تَجِدَ നീ കണ്ടെത്തുന്നതേയല്ല لِسُنَّةِ اللَّـهِ അല്ലാഹുവിന്‍റെ നടപടിക്കു تَبْدِيلًا ഒരു മാറ്റം വരുത്തലും.

33:62മുമ്പുകഴിഞ്ഞു പോയിട്ടുള്ളവരില്‍ (സ്വീകരിച്ച) അല്ലാഹുവിന്‍റെ നടപടിക്രമം (തന്നെ)! അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റം വരുത്തലും നീ കണ്ടെത്തുന്നതേയല്ല.

തഫ്സീർ : 60-62

ബാഹ്യത്തില്‍മാത്രം മുസ്‌ലിംവേഷം ധരിച്ച മുനാഫിഖുകളും, ദേഹേച്ഛകള്‍ക്കും, തോന്നിയവാസങ്ങള്‍ക്കും അനുസരിച്ചു കഴിഞ്ഞുകൂടുന്ന പിഴച്ച മനസ്ഥിതിക്കാരും, മുസ്‌ലിംകള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഭീതിയും, നടുക്കവും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആളുകളും അവരവരുടെ നിലപാടു നിറുത്തല്‍ ചെയ്യാത്തപക്ഷം നേരിടേണ്ടിവരുന്ന ഭവിഷ്യത്തിനെക്കുറിച്ച് അല്ലാഹു താക്കീതു നല്‍കുകയാണ്. എനിയും ഈ നില അവര്‍ തുടരുകയാണെങ്കില്‍ അവരെ മദീനയില്‍നിന്നു നിന്ദ്യന്മാരായ നിലയില്‍ ആട്ടിപ്പുറത്താക്കുവാന്‍ അല്ലാഹു നബി()ക്കു കല്പന കൊടുക്കും; പിന്നീടവര്‍ക്കു അയല്പക്കത്തൊന്നും താമസിക്കുവാന്‍ നിര്‍വ്വാഹമുണ്ടായിരിക്കയില്ല; വല്ല അവസരവും അതിനവര്‍ക്കു ലഭിച്ചാല്‍തന്നെ, ശപിക്കപ്പെട്ട ഒരു വര്‍ഗ്ഗമായിട്ടല്ലാതെ ജീവിക്കുവാനും സാധ്യമാകുകയില്ല; കാരണം, കിട്ടിയേടത്തുവെച്ച് അവരെ പിടിച്ചു നിഷ്കരുണം കൊല ചെയ്തുകളയുന്നതാണ്. ഇതാണ് താക്കീത്. ഈ വചനം അവതരിച്ചതിനുശേഷം അധികം താമസിയാതെ മുസ്ലിംകള്‍ക്കു ഇത്തരക്കാരുടെ ശല്യം ഇല്ലാതായിത്തീരുകയും മദീനായില്‍ അവരുടെ പ്രതാപം നാമാവശേഷമാകുകയും ചെയ്തു.