72: പ്രവാചകന്റെ വിവാഹങ്ങള്‍ - ആഇശ (റ)

ആഇശ (റ)

ആഇശ(റ) ഇസ്‌ലാമിക ചരിത്രത്തിൽ പ്രസിദ്ധയായ മഹതിയാണ്. അവരുടെ അറിവും നബി ﷺയോടുകൂടെയുള്ള ജീവിതത്തിലെ നിമിഷങ്ങളും ധാരാളം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

നബി ﷺയുടെ പ്രിയ കൂട്ടുകാരൻ അബൂബക്ർ(റ) ആയിരുന്നു പിതാവ്. ഉമ്മുറൂമാൻ എന്നായിരുന്നു മാതാവിന്റെ പേര്. അബൂബക്ർ(റ) അവരെ വിവാഹം ചെയ്യുന്നതിനുമുമ്പ് മറ്റൊരാൾ വിവാഹം ചെയ്തിരുന്നു. ആ ഭർത്താവ് മരണപ്പെട്ടതിനുശേഷമാണ് അബൂബക്ർ(റ) അവരെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഉണ്ടായ മക്കളാണ് ആഇശ(റ), അബ്ദുർറഹ്‌മാൻ(റ) എന്നിവർ.

അബൂബക്ർ സ്വിദ്ദീക്വി(റ)ന്റെ മകളായതിനാൽ ‘സ്വിദ്ദീക്വ’ എന്ന പേരിൽ ആഇശ(റ) വിളിക്കപ്പെട്ടിരുന്നു. എല്ലാ ഭാര്യമാരും അറിയപ്പെട്ടതുപോലെ ‘ഉമ്മുൽ മുഅ്മിനീൻ’ എന്ന പേരിലും അറിയപ്പെട്ടു. ഹദീസ് ഗ്രന്ഥങ്ങളിൽ ഉമ്മുൽ മുഅ്മിനീൻ എന്ന നാമം ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ടത് ആഇശ(റ)യെ സംബന്ധിച്ചാണെന്ന് നമുക്ക് കാണാം.

നബി ﷺക്ക് നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ചതിനുശേഷം ഏകദേശം അഞ്ചാംവർഷത്തിന്റെ അവസാനത്തിലായിരുന്നു ആഇശ(റ) ജനിച്ചത്. നബി ﷺയിൽ ആദ്യം വിശ്വസിച്ചയാളാണ് പിതാവ് അബൂബക്ർ(റ). അതിനാൽ കൊച്ചുനാളിലേ നബി ﷺയുടെ അധ്യാപനപ്രകാരം മുന്നോട്ടുപോകുന്ന ഒരു വീട്ടിലാണ് മഹതി വളർന്നത്. അതിനാൽതന്നെ കേൾക്കുന്നതും പറയുന്നതുമെല്ലാം അല്ലാഹുവിനെ സംബന്ധിച്ചും നബി ﷺയെ സംബന്ധിച്ചുമായിരുന്നു. ചെറുപ്പം മുതൽക്കേ ഈ രൂപത്തിൽ വളരാൻ ഭാഗ്യം ലഭിച്ച നബി ﷺയുടെ ഏകഭാര്യ ആഇശ(റ)യായിരുന്നു.

ആഇശ(റ) ചെറുപ്പംമുതലേ വിനോദത്തിൽ തൽപരയായിരുന്നു. പാവക്കുട്ടികളുമായുള്ള കളി, ഊഞ്ഞാലാട്ടം എന്നിവയായിരുന്നു വിനോദങ്ങളിൽ അവർക്ക് ഏറ്റവും പ്രിയങ്കരം എന്നാണ് ചരിത്രം പറയുന്നത്. കൂട്ടുകാരികളുടെ കൂടെ നന്നായി കളിക്കും. നന്നായി ബഹളമുണ്ടാക്കും. പിതാവ് അപ്പോൾ കണ്ണുരുട്ടി പേടിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. അത് നബി ﷺക്ക് ഇഷ്ടമായിരുന്നില്ല. നബി ﷺ അതിന് അനുവാദം നൽകും. ചിലപ്പോൾ കൂട്ടുകാരികൾ ഓടിപ്പോകുമ്പോൾ അവരെ വിളിച്ചുവരുത്തി ആഇശ(റ)യുടെ കൂടെ കളിപ്പിക്കുകയും ചെയ്യുമായിരുന്നു.

ഖൗല(റ) തന്നെയായിരുന്നു ഈ വിവാഹത്തെ സംബന്ധിച്ചുള്ള ആലോചനയിൽ മുഖ്യ പങ്ക് വഹിച്ചിരുന്നത്. നബി ﷺ സമ്മതം നൽകിയപ്പോൾ അബൂബക്‌റി(റ)നോട് അതു സംബന്ധമായി സംസാരിച്ചു. അബൂബക്ർ(റ) ചോദിച്ചു: ‘അദ്ദേഹം എന്റെ സഹോദരനല്ലേ?’ ഏറ്റവും വലിയ സുഹൃദ് ബന്ധത്തിലുള്ളവരുമായി വിവാഹബന്ധം പാടില്ലെന്ന ഒരു ധാരണ അക്കാലത്ത് അറബികൾക്കിടയിൽ ഉണ്ടായിരുന്നു. ഇത് ഖൗല(റ) നബി ﷺയോട് പറഞ്ഞു. അപ്പോൾ നബി ﷺ പറഞ്ഞു: “നീ അദ്ദേഹത്തോട് ചെന്ന് പറയുക: ‘താങ്കൾ ഇസ്‌ലാമിൽ എന്റെ സഹോദരനാണ്. ആ ബന്ധം വിവാഹം നടക്കുന്നതിന് തടസ്സമല്ല.’’ അങ്ങനെ അവർ അബൂബക്‌റി(റ)നെ വിവരമറിയിച്ചു. വിവാഹം നടക്കുകയും ചെയ്തു. ആഇശ(റ)ക്ക് ആറ് വയസ്സ് പ്രായമുള്ളപ്പോഴായിരുന്നു ഈ വിവാഹം. ഒമ്പതാമത്തെ വയസ്സിൽ നബി ﷺ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയും ചെയ്തു. നബി ﷺ വിവാഹം ചെയ്ത കന്യകയായ ഏക ഭാര്യയായിരുന്നു ആഇശ(റ). നബി ﷺ മരണപ്പെടുന്ന വേളയിൽ ആഇശ(റ)ക്ക് 18 വയസ്സ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളൂ. അതിനുശേഷം 40 കൊല്ലത്തോളം അവർ വിജ്ഞാനം പകർന്ന് ജീവിച്ചു.

നബി ﷺയുടെ അനുചരന്മാരിൽ അവിടുത്തേക്ക് ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു അബൂബക്ർ(റ). അദ്ദേഹവുമായുള്ള ബന്ധത്തിന് കൂടുതൽ ദൃഢത ലഭിക്കുവാനും അടുപ്പം ലഭിക്കുവാനും വേണ്ടി അദ്ദേഹത്തിന്റെ മകളെ നബി ﷺ വിവാഹം കഴിക്കുകയായിരുന്നു.

നബി ﷺ ആഇശ(റ)യെ വിവാഹം ചെയ്യുന്ന സമയത്ത് വേറെയും ആളുകൾ വിവാഹം അന്വേഷിച്ചതായി നമുക്ക് ചരിത്രത്തിൽ കാണാം. ആഇശ(റ)യെ ഇത്ര ചെറുപ്രായത്തിൽ വിവാഹം ചെയ്തതിനെ വലിയ തെറ്റും കുറ്റവുമായി ചിലരെല്ലാം കാണുന്നുണ്ടല്ലോ. എന്നാൽ നബി ﷺയുടെ കാലത്തെ ശത്രുക്കൾ ആരുംതന്നെ നബി ﷺയുടെ ഈ വിവാഹത്തെ വിമർശിച്ചതായി നമുക്ക് കാണാൻ സാധ്യമേയല്ല. ആ കാലത്ത് ചെറുപ്രായത്തിൽ വിവാഹം നടത്തുക എന്നത് ഒരു പുതുമയുള്ള കാര്യമായിരുന്നില്ല എന്നത് തന്നെയായിരുന്നു കാരണം.

സ്ത്രീകൾക്ക് ചെറുപ്രായത്തിൽതന്നെ പ്രായപൂർത്തിയെത്തുന്ന അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. ആഇശ(റ)യാകട്ടെ, അക്കാലത്തെ എല്ലാ സ്ത്രീകളെക്കാളും ശാരീരികമായി വളർച്ചയും പക്വതയും നേടിയിരുന്നതായി ചരിത്രം പറയുന്നുണ്ട്. ആറാം വയസ്സിൽ നിക്കാഹ് നടത്തിയിരുന്നെങ്കിലും ഒമ്പതാമത്തെ വയസ്സിലായിരുന്നല്ലോ നബി ﷺയോടൊത്ത് വീടുകൂടിയത്. അപ്പോഴേക്കും മഹതി എല്ലാ അർഥത്തിലും ഒരു ഇണയെ സ്വീകരിക്കാവുന്ന ശാരീരികവളർച്ച കൈവരിച്ചിരുന്നു. മാതാവും പിതാവും തങ്ങളുടെ മകൾക്ക് ഭർത്താവിന്റെ കൂടെ താമസിക്കാനുള്ള വളർച്ചയും പക്വതയും എത്തിയെന്ന് ബോധ്യമായപ്പോൾ തന്നെയായിരിക്കുമല്ലോ അതിന് സമ്മതം നൽകിയത്. ഒരു പെൺകുട്ടിയുടെ വളർച്ചയും മറ്റു കാര്യങ്ങളും ഏറ്റവും കൂടുതൽ അറിയുക മാതാവിനായിരിക്കുമല്ലോ. ഈ വിവാഹത്തിൽ ആഇശ(റ)യുടെ മാതാവും ഖൗല(റ)യും മുഖ്യപങ്കുകാരായതും അതുകൊണ്ടുതന്നെയാണ്.

ആ കാലത്ത് അറബികൾക്കിടയിൽ പ്രായംകൂടിയ പുരുഷൻ പ്രായംകുറഞ്ഞവളെയോ പ്രായം കുറഞ്ഞ പുരുഷൻ പ്രായംകൂടിയ സ്ത്രീയെയോ വിവാഹം ചെയ്യുന്നത് ഒരു പ്രശ്‌നമായേ കണ്ടിരുന്നില്ല. അതിനാൽതന്നെ നബി ﷺ ആഇശ(റ)യെ വിവാഹം ചെയ്തതിനെ അന്നത്തെ ശത്രുക്കൾ എതിർക്കാനുള്ള കോപ്പായി കണ്ടിരുന്നില്ല.

വിവാഹത്തിന് ഇസ്‌ലാം പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ശാരീരികമായ വളർച്ചയും മാനസികമായ പക്വതയും എത്തിയിട്ടുണ്ടെങ്കിൽ വരന്റെയും വധുവിന്റെയും സമ്മതത്തോടെ രക്ഷിതാക്കൾക്ക് കൂടിയാലോചിച്ച് തീരുമാനമെടുക്കാവുന്ന കാര്യമാണ് ഇത്. വിവാഹത്തിന് വരനും വധുവും ശാരീരികമായും മാനസികമായും പക്വത എത്തിയിട്ടുണ്ടെങ്കിൽ അവരെ വിവാഹത്തിന് അനുവദിക്കാം എന്ന ഒരു പാഠം ലോകത്തിന് കൈമാറുക കൂടിയാണ് നബി ﷺ ഈ വിവാഹത്തിലൂടെ ചെയ്തത്.

ആഇശ(റ)യുമായുള്ള വിവാഹത്തിന്റെ പേരിൽ നബി ﷺയെ വല്ലാതെ ആക്ഷേപിക്കുന്ന ചില ക്രൈസ്തവ വിമർശകരുണ്ട്. എന്നാൽ ക്വുർആൻ വിശിഷ്ടയായി പ്രഖ്യാപിച്ച മർയമി(അ)നെ പറ്റി അവരുടെ പക്കലുള്ള ബൈബിളിൽ പറയുന്നകാര്യം അവർ കാണാതെ പോകുന്നു.

ജോസഫ് എന്ന പേരുള്ള ഒരാൾ മർയമിനെ വിവാഹം അന്വേഷിക്കുന്ന സമയത്ത് തൊണ്ണൂറ് പിന്നിട്ട ഒരു വൃദ്ധനായിരുന്നെന്നും, അന്ന് മർയമിന് പത്തോ പതിനൊന്നോ വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് അതിലുള്ളത്. ഈ വാദം മുസ്‌ലിംകൾ അംഗീകരിക്കുന്നേയില്ല. ഇത് ക്വുർആൻ അറിയിച്ചുതന്നിട്ടില്ലാത്ത കാര്യമാണ്.

നബി ﷺയുടെയും ആഇശ(റ)യുടെയും ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. ഒട്ടേറെ ഗുണപാഠങ്ങൾ നമുക്ക് അതിൽനിന്നും ലഭിക്കുന്നതാണ്.

ആഇശ(റ)യെ വിവാഹം ചെയ്യുന്നതിനുമുമ്പ് നബി ﷺക്ക് അക്കാര്യം സ്വപ്‌നത്തിലൂടെ കാണിക്കപ്പെട്ടിരുന്നു. നബിമാരുടെ സ്വപ്‌നം ദിവ്യബോധനത്തിന്റെ ഭാഗമാണ്. അക്കാര്യം നബി ﷺ ആഇശ(റ)യോടുതന്നെ പറയുന്നത് കാണുക:

ആഇശ(റ)യിൽനിന്ന് നിവേദനം; നബി ﷺ അവരോട് പറഞ്ഞു: “സ്വപ്‌നത്തിൽ എനിക്ക് നിന്നെ രണ്ടുതവണ കാണിക്കപ്പെടുകയുണ്ടായി. പട്ടിനാലുള്ള ഒരു വസ്ത്രത്തിൽ ഞാൻ നിന്നെ കണ്ടു. (മലക്ക്) പറഞ്ഞു: ‘ഇത് താങ്കളുടെ ഭാര്യയാകുന്നു. അതിനാൽ അവളെതൊട്ട് താങ്കൾ (മറ) നീക്കുക.’ അപ്പോൾ അത് നീയായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു: ഇത് അല്ലാഹുവിങ്കൽനിന്നുള്ളതാണെങ്കിൽ അത് നടക്കുന്നതാകുന്നു’’(ബുഖാരി).

നബി ﷺയും അബൂബക്‌റും(റ) മദീനയിലേക്ക് ഹിജ്‌റ പോയി. അതിനുശേഷം ഇവരുടെ കുടുംബങ്ങളെ അവിടേക്ക് എത്തിക്കുന്നതിനുവേണ്ടി ചിലരെ ഏർപ്പാട് ചെയ്തു. അങ്ങനെ അവരെല്ലാവരും മദീനയിലെത്തി. ആ കൂട്ടത്തിൽ ആഇശ(റ)യും സൗദ(റ)യും മക്കളുമെല്ലാം ഉണ്ടായിരുന്നു. നബി ﷺ മദീനയിലെത്തിയപ്പോൾ അവിടെ മസ്ജിദുന്നബവിയുടെ നിർമാണം തുടങ്ങി. പള്ളിക്ക് ചുറ്റുമായി നബി ﷺക്കും കുടുംബത്തിനും താമസിക്കുവാനുള്ള ചെറിയ കുടിലുകളും കെട്ടാൻ തുടങ്ങി. അങ്ങനെ അതിൽ നബി ﷺ താമസമാക്കുകയും ചെയ്തു. ആ സമയത്ത് നബി ﷺയുടെ കൂടെ ഭാര്യയായി സൗദ(റ) മാത്രമാണുണ്ടായിരുന്നത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അബൂബക്ർ(റ) നബി ﷺയോട് ആഇശയെയുമായി വീടുകൂടുന്നതിനെ പറ്റി ചോദിച്ചു. അങ്ങനെ ആ വീടുകൂടൽ ചടങ്ങ് നടക്കുകയും ചെയ്തു.

ആഇശ(റ) അക്കാര്യം പറയുന്നു: “നബി ﷺ എന്നെ വിവാഹം ചെയ്തത് എന്റെ ആറാമത്തെ വയസ്സിലായിരുന്നു. അങ്ങനെ ഞങ്ങൾ മദീനയിലേക്ക് ഹിജ്‌റ പോയി. മക്കയിൽനിന്നും മദീനയിലേക്ക് ഹിജ്‌റ പോയിരുന്ന എല്ലാ മുഹാജിറുകൾക്കും രോഗം പിടിപെടുകയുണ്ടായി. അബൂബക്ർ(റ) പനി ബാധിച്ച് കിടപ്പിലായി. ഉപ്പാക്ക് രോഗം ഭേദമായപ്പോൾ എനിക്കും പനി പിടിപെട്ടു. പനിയുടെ കാഠിന്യം നിമിത്തം തലയിലെ മുടിയെല്ലാം കൊഴിഞ്ഞു. പിന്നീട് സമൃദ്ധമായ മുടിയെല്ലാം ഉണ്ടാകുകയും ചെയ്തു. അങ്ങനെ ഒരിക്കൽ ഞാൻ കൂട്ടുകാരികളുടെ കൂടെ ഊഞ്ഞാലാടി കളിച്ചുകൊണ്ടിരിക്കെ എന്റെ ഉമ്മ എന്നെ വിളിച്ചു. എന്തിനാണ് വിളിക്കുന്നത് എന്ന് എനിക്ക് പിടികിട്ടിയിരുന്നില്ല. ഞാൻ കിതച്ചുകൊണ്ട് ഉമ്മയെ സമീപിച്ചു. അപ്പോൾ വീട്ടിൽ ഒരു മുറിയിൽ കുറെ അൻസ്വാരി സ്ത്രീകൾ ഒത്തുകൂടിയിരുന്നു. അവിടേക്ക് ഉമ്മ എന്നെ കൊണ്ടുപോയി. എന്നെ നബി ﷺയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണെന്ന് അപ്പോൾ എനിക്ക് മനസ്സിലായി. അങ്ങനെ അവർ എന്റെ മുഖവും തലയും കഴുകി വൃത്തിയാക്കുകയും മുടി ചീകുകയും നല്ല വസ്ത്രം അണിയിപ്പിക്കുകയും ചെയ്തു. അതുപോലെ എനിക്ക് ബറകത്തിനായി അവർ അല്ലാഹുവിനോട് ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഏകദേശം ഇളയുച്ച നേരത്ത് റസൂൽ ﷺ എന്റെ അരികിൽ വന്നു. അപ്പോൾ അവർ എന്നെ നബി ﷺയെ ഏൽപിക്കുകയും ചെയ്തു. അന്ന് എനിക്ക് ഒമ്പത് വയസ്സ് പ്രായമായിരുന്നു.’’

നബി ﷺ ആഇശ(റ)യ നിക്കാഹ് ചെയ്തതും വീടുകൂടിയതും ശവ്വാൽ മാസത്തിലായിരുന്നു എന്ന് ഇമാം ബുഖാരി(റ)യുടെ റിപ്പോർട്ടിൽനിന്നും മനസ്സിലാക്കാവുന്നതാണ്. ശവ്വാലിൽ വിവാഹമോ വീടുകൂടലോ മറ്റോ നടക്കാൻ പാടില്ലെന്നും, അങ്ങനെ നടന്നാൽ ജീവിതം അവതാളത്തിലാകുമെന്നും അക്കാലത്ത് അറബികൾക്കിടയിൽ ഒരു തെറ്റായ വിശ്വാസമുണ്ടായിരുന്നു. അതിനെക്കൂടി നബി ﷺ ഇതിലൂടെ പിഴുതെറിയുകയാണ് ചെയ്തത്. ശവ്വാൽ മാസത്തെ സംബന്ധിച്ച് അവർക്കുണ്ടായിരുന്ന ഈ അന്ധവിശ്വാസത്തെ ആഇശ(റ) കളിയാക്കുകയും തന്നെപ്പോലെ സൗഭാഗ്യവതിയായ ഏത് സ്ത്രീയാണുള്ളതെന്ന് അവർ ചോദിക്കുകയും ചെയ്യാറുണ്ടായിരുന്നു.

നബി ﷺയുടെ കൂടെയുള്ള ജീവിതത്തിൽ മതപരമായ വിജ്ഞാനം കരസ്ഥമാക്കുന്നതിൽ പിന്നീട് മഹതി അതിവേഗത്തിൽ കുതിക്കുകയായിരുന്നു. കാരണം, ലോകം കണ്ട ഏറ്റവും വലിയ അധ്യാപകന്റെ കൂടെയാണ് ജീവിക്കുന്നത്. അതിനാൽതന്നെ കണ്ടും കേട്ടും നബി ﷺയിൽനിന്ന് മതം പഠിക്കാൻ മഹതിക്ക് ധാരാളം അവസരം ലഭിച്ചു. സംശമുള്ള കാര്യങ്ങൾ നേരിട്ട് അപ്പപ്പോൾ തന്നെ ചോദിച്ച് മനസ്സിലാക്കി. നബി ﷺയിൽനിന്ന് മതം പഠിക്കാനുള്ള ഒരു അവസരവും മഹതി പാഴാക്കിയതുമില്ല. അങ്ങനെ മഹതി വലിയ ഒരു പണ്ഡിതയായി മാറി.

നബി ﷺ യോട് മഹതി ആഇശ(റ) കാര്യങ്ങൾ ചോദിച്ചറിഞ്ഞതിനുള്ള ഉദാഹരണങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ ധാരാളം നമുക്ക് കാണാൻ സാധിക്കും. ഒരിക്കൽ നബി ﷺ പറഞ്ഞു: “വിവാഹത്തിന് മുമ്പ് വധുവിനോട് സമ്മതം ചോദിക്കേണ്ടതാണ്.’’ ഇത് കേട്ടപ്പോൾ മഹതി ചോദിച്ചു: “നബിയേ, വിധവയായ ഒരു സ്ത്രീയോട് വിവാഹം ആലോചിക്കുമ്പോൾ ഒരുപക്ഷേ, അവൾ സമ്മതം നൽകിയേക്കാം. എന്നാൽ കന്യകയായ ഒരു സ്ത്രീ നാണം കാരണത്താൽ സമ്മതം പറയില്ലല്ലോ.’’ അപ്പോൾ നബി ﷺ പറഞ്ഞു: “അവളുടെ സമ്മതം അവളുടെ മൗനമാകുന്നു.’’

ഇവിടെ ആഇശ(റ)യുടെ യുക്തിസഹവും അർഥവത്തുമായ ചോദ്യം ശ്രദ്ധിക്കുക. കാര്യങ്ങൾ ചോദിച്ചറിയുന്നതിൽ ആഇശ(റ)ക്ക് തീരെ മടിയില്ലായിരുന്നു എന്നാണ് ഇതെല്ലാം നമ്മെ അറിയിക്കുന്നത്. മറ്റൊരു ഉദാഹരണവും കൂടി കാണുക:

ഒരിക്കൽ നബി ﷺ പരലോക സംബന്ധമായി ഇപ്രകാരം പറഞ്ഞു: “മഹ്ശറയിൽ നിങ്ങൾ നഗ്നരായി, ചെരുപ്പില്ലാതെ, ചേലാകർമം ചെയ്യാത്തവരായിട്ടായിരിക്കും ഉയർത്തെഴുന്നേറ്റു വരിക.’’ ഇതു കേട്ട ആഇശ(റ) ചോദിച്ചു: “പ്രവാചകരേ, മഹ്ശറയിൽ സ്ത്രീകളും പുരുഷന്മാരുമെല്ലാം ഉണ്ടാകുമല്ലോ. അപ്പോൾ അവർ പരസ്പരം അവരുടെ നഗ്നത കാണില്ലേ?’’ നബി ﷺ പറഞ്ഞു: “ആഇശാ, അത് വെപ്രാളത്തിന്റെയും പേടിയുടെയും സന്ദർഭമായിരിക്കും. ആരും പരസ്പരം നോക്കുന്ന സമയമല്ല.’’

ആഇശ(റ)യെ പോലെ വിജ്ഞാനമുള്ള, അറിവിന്റെ രംഗത്ത് ശോഭിച്ചുനിന്ന മറ്റൊരു ഭാര്യ നബി ﷺ ക്ക് ഉണ്ടായിരുന്നില്ല. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും തന്റെതായ പ്രാഗത്ഭ്യം തെളിയിച്ച മഹതിയായിരുന്നു അവർ.

പ്രഗത്ഭരായ പല സ്വഹാബിമാർക്കും ക്വുർആനിന്റെ വിശദീകരണം ആഇശ(റ) പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. അതുപോലെ തർക്കമുള്ള പല വിഷയങ്ങളിലും അവർ ഇടപെടുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. നബി ﷺ ആഇശ(റ)യെ വിവാഹം ചെയ്തതിലൂടെ ലോകത്തിന് വിജ്ഞാനത്തിന്റെ ഒരു കവാടം തുറന്നുകൊടുക്കുകകൂടിയാണ് ചെയ്തത് എന്ന് നമുക്ക് മനസ്സിലാക്കാം.

നബി ﷺ യുടെ ഭാര്യമാരിൽ സയ്‌നബ്(റ), ജുവയ്‌രിയ(റ), സ്വഫിയ്യ(റ) തുടങ്ങിയവർ ആഇശ(റ)യെക്കാൾ സൗന്ദര്യമുള്ളവരായിരുന്നു. എന്നിട്ടും നബി ﷺ ക്ക് ആഇശ(റ)യോട് പ്രത്യേകമായ ഒരു ഇഷ്ടമുണ്ടായിരുന്നു. അതിനു കാരണം മഹതിയുടെ പിതാവായ, നബി ﷺ യിൽ ഒന്നാമതായി വിശ്വസിച്ച, നബി ﷺ ക്ക് എപ്പോഴും താങ്ങും തണലുമായി മാറിയ അബൂബക്‌റി(റ)നോടുള്ള അടുപ്പമായിരുന്നു.

ആഇശ(റ)യോട് നബി ﷺ ക്ക് ഉണ്ടായിരുന്ന ഈ ഇഷ്ടം മറ്റു ഭാര്യമാർക്കിടയിൽ പലപ്പോഴും ചർച്ചക്ക് വിഷയമായിരുന്നു. പലപ്പോഴും അവർ നബി ﷺ യോട് ഈ കാര്യത്തിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. നബി ﷺ യുടെ പുത്രി ഫാത്വിമ(റ)യെ ഈ കാര്യത്തിൽ പരാതി നൽകാനായി നബി ﷺ യുടെ മറ്റു ഭാര്യമാർ പറഞ്ഞയക്കുക പോലും ചെയ്തിരുന്നു.

നബി ﷺ ക്ക് ആഇശ(റ)യോടുള്ള സ്‌നേഹം സ്വഹാബിമാർക്കും അറിയാമായിരുന്നു. അതിനാൽതന്നെ നബി ﷺ ആഇശ(റ)യുടെ വീട്ടിലായിരിക്കുന്ന വേളയിലായിരുന്നു നബി ﷺ ക്ക് അവർ സമ്മാനം നൽകിയിരുന്നത്. ഇതിലും മറ്റു ഭാര്യമാർക്ക് പരാതിയുണ്ടായിരുന്നു. ആ പരാതി നബി ﷺ ക്ക് എത്തിക്കാനായിട്ട് ഉമ്മുസലമ(റ)യെ ആയിരുന്നു അവർ നിശ്ചയിച്ചിരുന്നത്. അങ്ങനെ ഉമ്മുസലമ(റ) നബി ﷺ യോട് പറഞ്ഞു: “നബിയേ, അങ്ങ് ആഇശയുടെ അടുത്തായിരിക്കുമ്പോഴാണ് ആളുകൾ അങ്ങേക്ക് സമ്മാനവും സ്വദക്വയുമെല്ലാം നൽകുന്നത്. അതിൽനിന്ന് ആളുകളെ മാറ്റണം.’’ ഉമ്മുസലമ(റ) പല തവണ ഈ കാര്യം പറഞ്ഞപ്പോൾ നബി ﷺ പറഞ്ഞു: “ആഇശയുടെ കാര്യത്തിൽ നിങ്ങൾ എന്നെ പ്രയാസപ്പെടുത്തരുത്. അവൾ എന്റെ മടിത്തട്ടിൽ ആയിരിക്കുമ്പോൾ അല്ലാഹു എനിക്ക് വഹ്‌യ് എത്തിച്ചിട്ടുണ്ട്.’’

ആഇശ(റ) കൂടെയുള്ളപ്പോൾ അല്ലാഹു വഹ്‌യ് നൽകുകപോലും ചെയ്തിട്ടുണ്ടെന്നും അതിനാൽ ഞാൻ ആഇശയുടെ കൂടെയുള്ളപ്പോൾ ആളുകൾ എനിക്ക് സമ്മാനം നൽകുന്നതിനെ നിങ്ങൾ എതിർക്കരുത് എന്നുമാകാം നബി ﷺ ഇൗ പറഞ്ഞതിലൂടെ ഉദ്ദേശിച്ചത്. ഈ സംഭവം ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഖദീജ(റ)യോട് ജിബ്‌രീൽ(അ) സലാം പറഞ്ഞത് നാം മനസ്സിലാക്കിയല്ലോ. അതിനുശേഷം ജിബ്‌രീൽ(അ) സലാം പറഞ്ഞ നബി ﷺ യുടെ മറ്റൊരു ഭാര്യ ആഇശ(റ)യാണ് എന്നതും അവരുടെ മഹത്ത്വമാണ് അറിയിക്കുന്നത്. ഇതും ബുഖാരിയിൽ കാണാം.

നബി ﷺ യുടെ കൂടെയുള്ള ജീവിതം ദാരിദ്ര്യത്തിലായിരുന്നെങ്കിലും ആ ജീവിതം സന്തോഷകരമായിരുന്നു. ആഇശ(റ)യുടെ കൂടെ അനുവദനീയമായ വിനോദങ്ങളിൽ ഏർപ്പെട്ട് അവരെ കൂടുതൽ സന്തോഷിപ്പിക്കുവാൻ നബി ﷺ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ മദീനാപള്ളിയിൽ സുഡാനിൽനിന്നുള്ള ചിലർ വന്ന് ആയുധാഭ്യാസങ്ങളും മറ്റും ചെയ്യുന്നത് കണ്ടപ്പോൾ നബി ﷺ ആഇശ(റ)യെ അത് കാണിക്കാനായി വിളിച്ചതും, അവർക്ക് മതിയാകുന്നതുവരെ അത് കാണിച്ചുകൊടുത്തതും പ്രസിദ്ധമാണ്.

പട്ടിണിയും പ്രയാസങ്ങളും നിറഞ്ഞതായിരുന്നു ആ ദമ്പതികളുടെ ജീവിതം. ഈത്തപ്പനയോലകളാൽ ചുറ്റും മറച്ച ചെറിയ ഒരു റൂമായിരുന്നു നബി ﷺ യുടെ വീട്. വിശപ്പോടെ രാവും പകലും തള്ളി നീക്കിയ ദിനങ്ങൾ അവർക്കുണ്ടായിരുന്നു. എങ്കിലും വീടകം സന്തോഷം നിറഞ്ഞതായിരുന്നു.

മനുഷ്യരായ ദമ്പതികൾ എന്ന നിലയിൽ ഇണങ്ങിയും പിണങ്ങിയും അവർ കഴിച്ചുകൂട്ടി. പിണക്കങ്ങളും അസ്വാരസ്യങ്ങളും ദമ്പതികൾക്കിടയിൽ സ്വാഭാവികം. എന്നാൽ അതൊന്നും പരിധിവിടാതിരിക്കാൻ നബി ﷺ ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ നബി ﷺ മഹതിയോട് പറഞ്ഞു: “ആഇശാ, നിനക്ക് എന്നോട് ഏറ്റവും കൂടുതൽ സ്‌നേഹമുള്ള സമയവും എന്നോട് പിണക്കമുള്ള സമയവും നിന്നിൽനിന്നും ഞാൻ മനസ്സിലാക്കാറുണ്ട്.’’ നിങ്ങൾ എങ്ങനെയാണ് അത് മനസ്സിലാക്കുക എന്ന് മഹതി തിരിച്ചു ചോദിച്ചു. നബി ﷺ പറഞ്ഞു: “ആഇശാ, നീ എന്നോട് ഇണക്കത്തിലും തൃപ്തിയിലുമാകുമ്പോൾ ‘മുഹമ്മദിന്റെ റബ്ബ് തന്നെയാണ് സത്യം’ എന്നാണ് നീ പറയുക. നീ എന്നോട് കോപത്തിലോ പിണക്കത്തിലോ ആണെങ്കിൽ ‘ഇബ്‌റാഹീമിന്റെ റബ്ബ് തന്നെയാണ് സത്യം’ എന്നാണ് പറയാറുള്ളത്. അപ്പോൾ ആഇശ(റ) പറഞ്ഞു: ‘നബിയേ, ശരിയാണ്. അത്തരം സന്ദർഭങ്ങളിൽ അങ്ങയുടെ പേര് ഞാൻ പറയുന്നില്ലെങ്കിലും അങ്ങയോട് എനിക്ക് സ്‌നേഹം തന്നെയായിരിക്കും.’’

ആഇശ(റ)യുമായി ബന്ധപ്പെട്ട കാര്യത്തിൽ ക്വുർആൻ വചനങ്ങൾ ഇറക്കപ്പെട്ടിട്ടുണ്ട് എന്നതും മഹതിയുടെ സ്ഥാനവും മഹത്ത്വവും വെളിപ്പെടുത്തുന്നുണ്ട്. മഹതിയുമായി ബന്ധപ്പെട്ട അപവാദപ്രചരണം നാം നേരത്തെ വിവരിച്ചത് ഓർക്കുന്നുണ്ടാകുമല്ലോ. ആഇശ(റ)യുടെ ഈ വിഷയത്തിലെ നിരപരാധിത്വം അറിയിച്ച് അല്ലാഹു ആയത്തുകൾ ഇറക്കിയിട്ടുണ്ട്. സൂറതുന്നിസാഇലെയും മാഇദയിലെയും തയമ്മുമായി ബന്ധപ്പെട്ട സൂക്തങ്ങൾ ഇറങ്ങാനുള്ള പശ്ചാത്തലം ആഇശ(റ) പറയുന്നു: “ഞങ്ങൾ ഒരിക്കൽ നബി ﷺ യുടെ കൂടെ യാത്ര പുറപ്പെട്ടു. അങ്ങനെ ബയ്ദ്വാഅ് എന്ന സ്ഥലെത്തത്തിയപ്പോൾ എന്റെ മാല നഷ്ടപ്പെടുകയുണ്ടായി. ഉറപ്പില്ലാത്ത ഒരു മാലയായിരുന്നു അത്. ഒരു നൂലിനാൽ കെട്ടിയുണ്ടാക്കിയതായിരുന്നു അത്. അതാകട്ടെ സഹോദരി അസ്മാഇന്റെ അടുത്തുനിന്ന് കടം വാങ്ങിയതും.’’

നേരത്തെ മാല നഷ്ടപ്പെട്ടുണ്ടായ അനുഭവം മഹതിയെ ഓർമയിലുള്ളതിനാൽ നബി ﷺ യുടെ അടുത്തു ചെന്ന് മാല നഷ്ടപ്പെട്ട വിവരം അറിയിച്ചു. അപ്പോൾ നബി ﷺ സ്വഹാബിമാരോട് അത് അന്വേഷിക്കാനായി നിർദേശം നൽകി. വെള്ളമില്ലാത്ത പ്രദേശമായിരുന്നു അത്. അന്നേരം അവരുടെ കൈവശവും വെള്ളമില്ലായിരുന്നു. എല്ലാവരും പ്രയാസത്തിലായി. ആഇശ(റ)യുടെ മാല നഷ്ടപ്പെട്ടതിനാലാണല്ലോ അവർക്ക് ആ പ്രദേശത്ത് നിൽക്കേണ്ടിവന്നത്. അതിനാൽ മഹതിയുടെ പിതാവ് അബൂബക്‌റി(റ)നോട് ആളുകൾ പരാതി പറയാൻ തുടങ്ങി. ആഇശ(റ) പറയുകയാണ്: “ഉപ്പാക്ക് ദേഷ്യമായി. എന്റെ അടുത്തേക്ക് ഓടിവന്നു. ആ സമയത്ത് നബി ﷺ എന്റെ മടിത്തട്ടിൽ തലവെച്ച് വിശ്രമിച്ച് ഉറങ്ങുകയായിരുന്നു. ഉപ്പ വന്ന് എന്നോട് പറഞ്ഞു: ‘വെള്ളമില്ലാത്ത ഈ സ്ഥലത്ത് നീ എല്ലാവരെയും കെട്ടിയിട്ടല്ലോ.’ അങ്ങനെ ഉപ്പ എന്നോട് ദേഷ്യപ്പെടുകയും എന്റെ ഊരക്ക് ഒരു ഇടി തരികയും ചെയ്തു. നബി ﷺ ഉണരുമോ എന്ന് വിചാരിച്ച് ഞാൻ അനങ്ങാതെ വേദന അടക്കിപ്പിടിച്ചു. പിന്നീട് നബി ﷺ ഉണർന്നു. നേരം പുലർന്നപ്പോൾ ആരുടെ അടുക്കലും വെള്ളമില്ല. നമസ്‌കാരത്തിന് വുദൂഅ് ചെയ്യണമല്ലോ. ആ സമയത്ത് ജിബ്‌രീൽ(അ) വഹ്‌യുമായി വന്നു.

“നിങ്ങൾ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാൽ (കുളിച്ച്) ശുദ്ധിയാകുക. നിങ്ങൾ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താൽ, അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്രവിസർജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സംസർഗം നടത്തുകയോ ചെയ്തിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക.’’

ഈ നിയമം ഇറങ്ങിയപ്പോൾ ഉസയ്ദ്(റ) ഉടനെ പറയുകയുണ്ടായി: ‘അബൂബക്‌റിന്റെ കുടുംബം കൊണ്ട് ഇസ്‌ലാമിന് ഇത് ആദ്യത്തെ ബറകത്തല്ല.’ ഈ നിയമവും ആഇശ(റ)യുമായി ബന്ധപ്പെട്ടാണ് ഇറക്കപ്പെട്ടത്.

എല്ലാവരും മാല തിരയുകയാണ്. കൂട്ടത്തിൽ അമ്പിയാക്കളിലെ നേതാവുണ്ട്. മഹാന്മാരായ ഔലിയാഅ് ഉണ്ട്. ബീവി ആഇശ(റ)യുണ്ട്. ആർക്കും അത് കണ്ടെത്താൻ കഴിഞ്ഞില്ല! അവർക്കാർക്കും അത് മറഞ്ഞ മാർഗത്തിലൂടെ കണ്ടെത്താൻ സാധിച്ചില്ല. മാല കിട്ടില്ലെന്നു കണ്ട അവർ യാത്ര തുടരാൻ വേണ്ടി തയ്യാറെടുത്തു. അങ്ങനെ ആഇശ(റ)യുടെ ഒട്ടകത്തെ എഴുന്നേൽപിച്ചു. അപ്പോൾ അതിന്റെ താഴെ തന്നെ മാല കിടക്കുന്നുണ്ടായിരുന്നു! ഈ സംഭവത്തിൽനിന്ന് നബിമാർക്കും ഔലിയാഇനും മഹതികൾക്കും മറഞ്ഞകാര്യങ്ങൾ അറിയാൻ കഴിയില്ലെന്നു വ്യക്തമാണ്.

നബി ﷺ മരണപ്പെടുന്ന നേരത്ത് ആഇശ(റ)ക്ക് പതിനെട്ട് വയസ്സായിരുന്നു പ്രായം. ഏതാണ്ട് പത്ത് വർഷമാണ് നബി ﷺ യുടെ കൂടെ മഹതി ജീവിക്കുന്നത്. ആഇശ(റ)യുടെ അടുത്തായിരുന്നല്ലോ പ്രവാചകന്റെ അവസാന നിമിഷങ്ങൾ. അന്നേരത്തെ അവിടുത്തെ ഓരോ വാക്കും ചലനങ്ങളും മഹതി നന്നായി മനസ്സിലാക്കുകയും നമുക്കത് അറിയിച്ചുതരികയും ചെയ്തിട്ടുണ്ട്. നബി ﷺ യുടെ വഫാത്തുമായി ബന്ധപ്പെട്ട വിശദീകരണത്തിൽ നമുക്ക് അത് വിവരിക്കാം.

രണ്ട് വർഷം കഴിഞ്ഞപ്പോൾ പ്രിയപിതാവ് അബൂബക്‌റും(റ) മരണപ്പെട്ടു. ഉപ്പ മരണപ്പെടുന്ന നേരത്തും മകളായ ആഇശ(റ) സമീപത്തുണ്ടായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. നബി ﷺ യെ മറവുചെയ്ത ആഇശ(റ)യുടെ വീട്ടിൽതന്നെ ഉപ്പയെയും മറമാടി. ഉപ്പയുടെ മരണശേഷം ഉമർ(റ) ആയിരുന്നല്ലോ ഖലീഫ. അമീറുൽ മുഅ്മിനീൻ ആഇശ(റ)യോട് ഇടക്കിടെ നബി ﷺ യുടെയും അബൂബക്‌റി(റ)ന്റെയും സമീപത്ത് തന്നെയും മറമാടാൻ സ്ഥലം ആവശ്യപ്പെടാറുണ്ടായിരുന്നു. ഉമർ(റ) ശത്രുവിന്റെ കുത്തേറ്റ് കിടക്കുന്ന സമയത്തും അതിനായി ആഇശ(റ)യുടെ അടുത്തേക്ക് ആളെ അയച്ചിരുന്നു. അങ്ങനെ ആഇശ(റ) തന്നെ മറമാടാനായി കണ്ട ആ സ്ഥലം ഖലീഫയുടെ ആഗ്രഹത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചു. ഉമർ(റ) കൂടെയുള്ളവരോട് മരണത്തിന്റെ തൊട്ടുമുമ്പും ഇപ്രകാരം പറഞ്ഞിരുന്നു: ‘എന്നെ മറവു ചെയ്യാനായി ആഇശ(റ)യുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി അവരോട് നിങ്ങൾ അനുവാദം ചോദിക്കണം.’ ഉമർ(റ) മരണപ്പെട്ടപ്പോൾ ആഇശ(റ)യോട് അപ്രകാരം ചോദിക്കുകയും മഹതി സന്തോഷത്തോടെ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ നബി ﷺ യുടെയും അബൂബക്‌റി(റ)ന്റെയും അരികിൽ ഉമർ(റ)വിനെയും മറമാടി.

നാല് ഖലീഫമാരുടെയും കാലത്ത് മഹതി ജീവിച്ചിരുന്നു എന്നതും മഹതിയുടെ പ്രത്യേകതയാണ്. അലി(റ)യുടെ കാലത്ത് നടന്ന ദുഃഖകരമായ ഒരു സംഭവമായിരുന്നല്ലോ ജമൽയുദ്ധം. അതിൽ ആഇശ(റ) പങ്കെടുത്തിരുന്നു എന്നതും ചരിത്ര വസ്തതയാണ്. യുദ്ധരംഗത്ത് പോലും സ്ത്രീകൾ പങ്കെടുക്കുന്നത് അനുവദിക്കപ്പെട്ടതാണെന്ന് അതിൽനിന്ന് നമുക്ക് മനസ്സിലാക്കാനും സാധിക്കും.

സ്വഹാബിമാർക്ക് ഏതെങ്കിലും ഹദീസുകളെ സംബന്ധിച്ച് അറിയാനുണ്ടെങ്കിൽ ആഇശ(റ)യോട് അതിനെ പറ്റി ചോദിച്ചാൽ അത് അവർ വ്യക്തമാക്കിക്കൊടുക്കാറുണ്ടായിരുന്നു എന്ന് അബൂമൂസൽ അശ്അരി(റ) പറയുന്നത് നമുക്ക് കാണാം. സ്വഹാബിമാരിൽ വലിയ മഹാന്മാർ ഉള്ളപ്പോൾതന്നെ മതപരമായ വിജ്ഞാനത്തിൽ മഹതി അവർക്കെല്ലാം ഒരു വഴികാട്ടിയായിരുന്നു. ഇസ്‌ലാമിക കർമശാസ്ത്രത്തിലും മഹതിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

2210 ഓളം ഹദീസുകൾ ആഇശ (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇമാം ബുഖാരി(റ) 228 ഉം ഇമാം മുസ്‌ലിം 232 ഉം ഹദീസുകൾ മഹതിയിൽനിന്നും നിവേദനം ചെയ്തിട്ടുണ്ട്. ഇതിൽനിന്ന് ഹദീസുകളുടെ വിഷയത്തിൽ മഹതിയുടെ സ്ഥാനം എത്ര വലുതാണെന്നത് നമുക്ക് മനസ്സിലാക്കാം.

ഏതെങ്കിലും വിഷയത്തിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ തന്റെതായ അഭിപ്രായം തുറന്ന് പറയുന്ന പ്രകൃതക്കാരിയായിരുന്ന ആഇശ(റ). ബദ്ർ യുദ്ധാനന്തരം കൊല്ലപ്പെട്ട ശത്രുക്കളോട് നബി ﷺ സംസാരിച്ച സന്ദർഭത്തെ പറ്റി നാം വിവരിച്ചത് ഓർക്കുന്നുണ്ടാകുമല്ലോ. അതിനെ സംബന്ധിച്ച് മഹതിയുടെ വിശദീകരണവും നാം മനസ്സിലാക്കിയിട്ടുണ്ട്. അതുപോലെ നബി ﷺ ക്ക് മറഞ്ഞകാര്യങ്ങൾ അറിയാം എന്ന് ആരൊക്കെയോ പറയുന്നത് മഹതി കേട്ടപ്പോൾ ഇപ്രകാരം തുറന്നടിച്ചു: “ആരെങ്കിലും നബി ﷺ ക്ക് മറഞ്ഞ കാര്യം അറിയുമെന്ന് വാദിച്ചാൽ അവൻ അല്ലാഹുവിന്റെ പേരിൽ കള്ളം ചമച്ചിരിക്കുന്നു. കാരണം, ആകാശഭൂമികളിൽ അല്ലാഹുവല്ലാതെ മറഞ്ഞ കാര്യങ്ങൾ അറിയുകയില്ലെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ.’’ ഇങ്ങനെ നിരവധി സന്ദർഭങ്ങൾ ചരിത്രത്തിൽ നമുക്ക് കാണാം.

അലി(റ)യുടെ കാലശേഷം മുആവിയ(റ)യുടെ ഭരണകാലം വന്നു. അമവീ ഖലീഫമാരിലെ ഒന്നാമത്തെ ഖലീഫയായിരുന്നു മുആവിയ(റ). അദ്ദേഹം ഇരുപത് കൊല്ലം ഭരണം നടത്തിയിരുന്നു. അതിൽ പതിനെട്ടുവർഷംവരെ ആഇശ(റ) ജീവിച്ചിരിപ്പുണ്ടായിരുന്നു. ഹിജ്‌റ 58ലായിരുന്നു മഹതിയുടെ വഫാത്ത്.

ഒരു റമദാനിൽ മഹതി രോഗബാധിതയായി. തന്നെ കാണാൻ വരുന്നവരോട് തനിക്ക് സുഖമാണെന്ന് അവർ പറയുമായിരുന്നു. കൂടുതലൊന്നും പറയുമായിരുന്നില്ല. അഥവാ, അല്ലാഹുവിനോടുള്ള പ്രാർഥനയാലും ദിക്‌റുകളാലും മരണത്തെ സ്വീകരിക്കാൻ തയ്യാറെടുക്കുകയായിരുന്നു മഹതി. ഹിജ്‌റ 58, റമദ്വാൻ 17ന് രാത്രി വിത്ർ നമസ്‌കാരശേഷമായിരുന്നു ആഇശ(റ) ഇഹലോകവാസം വെടിഞ്ഞത്. മദീനാ പള്ളിയുടെ സമീപത്തെ പൊതു ക്വബ്ർസ്ഥാനമായ ബക്വീഇലാണ് അവരെ മറവുചെയ്തത്. അന്ന് മഹതിക്ക് 66 വയസ്സായിരുന്നു പ്രായം.

വിജ്ഞാനത്തിന്റെ നിറകുടമായ, വളരെയേറെ ദാനശീലയായ, ഭക്തയായ, ലോലഹൃദയക്കാരിയായ, ഇബാദത്തുകളുടെ കാര്യത്തിൽ കണിശതയുള്ള, ധാരാളം സുന്നത്ത് നോമ്പുകൾ എടുത്തിരുന്ന, ഇഅ്തികാഫ് ഇരുന്നിരുന്ന, പാവങ്ങളോട് ദയയും കാരുണ്യവും കാണിച്ചിരുന്ന, എല്ലാ വർഷവും ഹജ്ജ് ചെയ്തിരുന്ന, ഇസ്‌ലാമികമായ വസ്ത്ര ധാരണത്തിൽ കണിശത കാണിച്ച മാതൃകാ മഹതിയായിരുന്നു ആഇശ(റ) എന്നത് അവരുടെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഈ വിധത്തിലുള്ള സ്ഥാനങ്ങളും മഹത്ത്വങ്ങളും പ്രത്യേകതകളും ഉള്ള ആഇശ(റ)ക്ക് മറ്റു സ്ത്രീകളെക്കാൾ സ്ഥാനം ഉണ്ടെന്നത് നബി ﷺ തന്നെ അറിയിച്ചത് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാവുന്നതാണ്.