34. سبإ (സബഅ്) ആയത്ത് 52-53

وَقَالُوٓا۟ ءَامَنَّا بِهِۦ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانٍۭ بَعِيدٍۢ﴿٥٢﴾

 وَقَالُوا അവര്‍ പറയുകയും ചെയ്യും آمَنَّا بِهِ ഞങ്ങള്‍ അതില്‍ (അദ്ദേഹത്തില്‍) വിശ്വസിച്ചു وَأَنَّىٰ لَهُمُ എങ്ങിനെയാണ് (എവിടെനിന്നാണ്) അവര്‍ക്കു التَّنَاوُشُ കരസ്ഥമാകല്‍, കയ്പറ്റല്‍, കിട്ടല്‍, مِن مَّكَانٍ ഒരു സ്ഥലത്തുനിന്നു بَعِيدٍ വിദൂരമായ, അകന്ന.

34:52അവര്‍ (അപ്പോള്‍) പറയുകയും ചെയ്യും: "ഞങ്ങള്‍ അതില്‍ വിശ്വസിച്ചു" എന്ന്. (പ്രാപ്യമല്ലാത്ത) വിദൂരസ്ഥലത്തു നിന്നു എങ്ങിനെയാണ് അവര്‍ക്കു (വേഗമതു) കരാസ്ഥമാകല്‍?-

وَقَدْ كَفَرُوا۟ بِهِۦ مِن قَبْلُ ۖ وَيَقْذِفُونَ بِٱلْغَيْبِ مِن مَّكَانٍۭ بَعِيدٍۢ﴿٥٣﴾

وَقَدْ كَفَرُوا അവര്‍ അവിശ്വസിച്ചിട്ടുണ്ടു, അവിശ്വസിച്ചിരിക്കെ بِهِ അതില്‍, അദ്ദേഹത്തില്‍ مِن قَبْلُ മുമ്പ് وَيَقْذِفُونَ അവര്‍ എറിയുകയും (ആരോപിക്കയും) ചെയ്തിരുന്നു بِالْغَيْبِ അദൃശ്യത്തില്‍ (കാണാതെ, ഊഹിച്ചുകൊണ്ടു) مِن مَّكَانٍ بَعِيدٍ വിദൂരസ്ഥലത്തുനിന്നു.

34:53അവര്‍ മുമ്പ് അതില്‍ അവിശ്വസിച്ചിരിക്കയാണല്ലോ! വിദൂരസ്ഥലത്തുനിന്ന് അവര്‍ കാണാതെ (ഊഹാസ്ത്രം) എറിയുകയും ചെയ്തിരുന്നു.

തഫ്സീർ : 52-53

വിശ്വസിക്കേണ്ടുന്ന സമയമെല്ലാം അവര്‍ പാഴാക്കിക്കളഞ്ഞു. എന്നിട്ട് ഇപ്പോള്‍ ശിക്ഷ കണ്‍മുമ്പില്‍ കണ്ടപ്പോള്‍ ഞങ്ങള്‍ വിശ്വസിച്ചുവെന്നു പറയുന്നു. വിശ്വസിക്കുവാനുള്ള സന്ദര്‍ഭം എനി പ്രാപിക്കാനാവാത്ത വിധം ദൂരപ്പെട്ടുപോയിരിക്കുന്നു. ഈ അവസരത്തില്‍ എങ്ങിനെയാണ് ഇത്രവേഗം അവര്‍ക്കു വിശ്വാസം ഉണ്ടായിത്തീര്‍ന്നത്?! ഇതേവരെ അതിനെക്കുറിച്ചു ചിന്തിക്കുകയോ, അതിനെ സമീപിച്ചുനോക്കുകയോ അവര്‍ ചെയ്തില്ല. അങ്ങകലെ നിന്ന് വെറും ഊഹത്തെ അടിസ്ഥാനമാക്കി ആരോപണങ്ങള്‍ ഉന്നയിക്കുകയും, ആക്ഷേപത്തിന്‍റെ ശരവര്‍ഷം പൊഴിക്കുകയുമാണവര്‍ ചെയ്തിരുന്നത്. ജാലമാണ്, ഭ്രാന്താണ്, തനി വ്യാജമാണ് എന്നൊക്കെ പറഞ്ഞു കാലം കഴിക്കുകയാണല്ലോ അവര്‍ ചെയ്തത്. എന്നുസാരം.

അതില്‍ വിശ്വസിച്ചു’ (آمَنَّا بِهِ) എന്നും അതില്‍ അവിശ്വസിച്ചു’ (كَفَرُوا بِهِ) എന്നും പറഞ്ഞതിലുള്ള സര്‍വ്വനാമം (ضمير) കൊണ്ടുദ്ദേശ്യം നബി() പ്രബോധനം ചെയ്ത സത്യയാഥാര്‍ത്ഥ്യം (الْحَقُّ) ആകുന്നു. ഒരുപക്ഷേ അത് നബി()യെ ഉദ്ദേശിച്ചായിരിക്കുവാനും സാധ്യതയുണ്ട്. അപ്പോള്‍ به എന്നതിനു രണ്ടേടത്തും അദ്ദേഹത്തില്‍ എന്നു അര്‍ത്ഥം കൊടുക്കാം.