100 - അല്‍ ആദിയാത്ത് (ഓടുന്നവ)

അല്ലാഹു കുതിരയെക്കൊണ്ട് സത്യം ചെയ്തു പറയുകയാണിവിടെ. അല്ലാഹുവിന്റെ പ്രകടമായ ദൃഷ്ടാന്തങ്ങളും പ്രത്യക്ഷമായ അനുഗ്രഹങ്ങളും മനുഷ്യര്‍ക്ക് അറിയാവുന്ന വിധത്തില്‍ കുതിരയിലുള്ളതാണ് അല്ലാഹു അതിനെക്കൊണ്ട് സത്യം ചെയ്യാന്‍ കാരണം. മറ്റു മൃഗങ്ങള്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ കുതിരകള്‍ക്കുള്ളതുകൊണ്ട് കൂടിയാണ് അതിനെക്കൊണ്ട് സത്യം ചെയ്യുന്നത്.

 1) ''കിതച്ചോടുന്നവ തന്നെയാണ് സത്യം.'' അതിശക്തവും ശീഘ്രവുമായ വേഗതയില്‍ ഓടുമ്പോള്‍ അത് കിതയ്ക്കും. ഓട്ടത്തിന്റെ കാഠിന്യത്താല്‍ അതിന്റെ നെഞ്ചില്‍ നിന്ന് പുറപ്പെടുന്ന ശബ്ദമാണത്.

 2) ''തീപ്പൊരി പറപ്പിക്കുന്നവ.'' പാറയില്‍ കുളമ്പുകള്‍ കൊണ്ട് ശക്തമായി ചവിട്ടുമ്പോഴാണ് അത് സംഭവിക്കുന്നത്. (ഉരസലിനാല്‍) ഓടുന്ന സന്ദര്‍ഭത്തില്‍ കുളമ്പിന്റെ ഉറപ്പ് കാരണം അത് തീപ്പൊരി പറത്തും. 

 3) ''എന്നിട്ട് ആക്രമണം നടത്തുന്നവ'' ശത്രുക്കളുടെ മേല്‍. ''പ്രഭാതത്തില്‍'' അധികവും ആക്രമണം നടത്താറ് പ്രഭാതത്തിലാണ്. 

 4,5) ''അന്നേരം അവ അതുമൂലം ഇളക്കിവിടുന്നു'' അവയുടെ ഓട്ടത്താലും ആക്രമണത്താലും. ''പൊടിപടലം'' ഇളക്കിവിടുന്നു. ''അവയില്‍ സഞ്ചരിക്കുന്ന കുതിരപ്പടയാളിയെയും കൊണ്ട് (ശത്രു) സംഘത്തിന്റെ നടുവില്‍ പ്രവേശിച്ചവയും'' അവരെ ആക്രമിക്കാന്‍ വരുന്ന ശത്രുസംഘത്തിന്റെ മധ്യത്തിലെത്തുന്നു അവ പടയാളിയെയും കൊണ്ട്.

 6) ഇനി സത്യം ചെയ്തു പറയുന്ന കാര്യങ്ങളിലേക്കാണ് പ്രവേശിക്കുന്നത്. ''തീര്‍ച്ചയായും മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദി കെട്ടവര്‍ തന്നെ.'' തന്റെ രക്ഷിതാവിന് നന്ദിയായി ചെയ്യേണ്ട നന്മകള്‍ മുടക്കുന്നവന്‍. തന്റെ മേല്‍ ബാധ്യതയുള്ള കടമകളെ പൂര്‍ണമായി നിര്‍വഹിക്കാന്‍ അനുവദിക്കാത്ത മനസ്സാണ് മനുഷ്യന്റെ പ്രകൃതി. മാത്രവുമല്ല, മടിയും. താന്‍ നിര്‍വഹിക്കേണ്ട ശാരീരികവും സാമ്പത്തികവുമായ ഉത്തരവാദിത്തങ്ങള്‍ ചെയ്യാതിരിക്കലും അവന്റെ പ്രകൃതിയാണ്. അല്ലാഹു സന്മാര്‍ഗത്തിലാക്കിയവരും തങ്ങളുടെ ബാധ്യതകള്‍ പൂര്‍ണമായി നിര്‍വഹിച്ചവരും മാത്രമാണ് ഇതില്‍ നിന്ന് ഒഴിവായവര്‍.

 7) ''തീര്‍ച്ചയായും അവന്‍ അതിന് സാക്ഷ്യംവഹിക്കുന്നവനുമാകുന്നു.'' മനുഷ്യനറിയാം, അവന്റെ മനസ്സിലുള്ള നന്ദികേടും മുടക്കവുമെല്ലാം. അത് നിഷേധിക്കുകയോ നിരാകരിക്കുകയോ ചെയ്യാത്ത വിധം അവന്‍ തന്നെ സാക്ഷ്യംവഹിക്കുകയും ചെയ്യുന്നു. ഇവിടെ 'അതിനവന്‍ സാക്ഷ്യംവഹിക്കുന്നവനാകുന്നു' എന്നത് അല്ലാഹുവിനെ കുറിച്ചുമാകാം. അതായത് മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് അങ്ങേയറ്റം നന്ദികേട് കാണിക്കുന്നവനും അല്ലാഹു അതിന് സാക്ഷിയുമാകുന്നു എന്നര്‍ഥം. അല്ലാഹു സാക്ഷിയാണെന്ന അര്‍ഥം വരുമ്പോള്‍ അവനോട് നന്ദികേട് കാണിക്കുന്നവര്‍ക്ക് അതില്‍ ശക്തമായ താക്കീതും മുന്നറിയിപ്പുമുണ്ട്.

 8) ''തീര്‍ച്ചയായും അവന്‍'' (മനുഷ്യന്‍) ''ഖൈറിനോടുള്ള സ്‌നേഹം'' അതായത് ധനത്തോടുള്ള സ്‌നേഹം. ''കഠിനമായവനാകുന്നു'' തൻ്റെ നിര്‍ബന്ധ ബാധ്യതകളെ ഉപേക്ഷിക്കേണ്ടി വരുന്ന വിധത്തില്‍ അവന്‍ ധനത്തെ അധികമായി സ്‌നേഹിക്കുന്നു. തന്റെ രക്ഷിതാവിന്റെ തൃപ്തിയെക്കാള്‍ അവന് പ്രധാനം സ്വന്തം താല്‍പര്യങ്ങളാണ്. ഇതെല്ലാം സംഭവിക്കുന്നത് തൻ്റെ ശ്രദ്ധ ഈ ലോകത്തില്‍ പരിമിതമാവുകയും പരലോകത്തെക്കുറിച്ച് അശ്രദ്ധമാവുകയും ചെയ്യുന്നതിനാലാണ്.

 9,10) താക്കീതിൻ്റെ ദിനത്തെ (പരലോകത്തെ) ഭയപ്പെടാന്‍ പ്രേരിപ്പിക്കുന്നതാണ് അടുത്ത വചനങ്ങള്‍. ''എന്നാല്‍ അവന്‍ അറിയുന്നില്ലേ'' അതായത് ഈ വ്യക്തി മനസ്സിലാക്കുന്നില്ലേ. ''ക്വബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്തു കൊണ്ടുവരപ്പെടുമ്പോള്‍'' മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കാനും ഒരുമിച്ചു കൂട്ടാനും ക്വബ്‌റുകളില്‍ നിന്നും അവരെ അല്ലാഹു പുറത്തു കൊണ്ടുവരുമ്പോള്‍. 

 ''ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടുവരപ്പെടുകയും ചെയ്താല്‍'' നന്മ തിന്മകളില്‍ നിന്ന് മനുഷ്യന്‍ തൻ്റെ ഹൃദയങ്ങളില്‍ ഒളിപ്പിച്ചുവെച്ചത് വെളിവായി പുറത്തുവരികയും രഹസ്യം പരസ്യമാവുകയും മറഞ്ഞതെല്ലാം പ്രകടമാവുകയും മനുഷ്യൻ്റെ മുഖത്ത് അവന്റെ പ്രവര്‍ത്തന ഫലങ്ങള്‍ തെളിയുകയും ചെയ്യും.

 11) ''തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു'' മനുഷ്യൻ്റെ പ്രത്യക്ഷവും പരോക്ഷവും വ്യക്തവും അവ്യക്തവുമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും അവന്‍ അറിയുകയും അതിനവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്തു. എല്ലാ സമയങ്ങളിലുള്ളതും അറിയുന്ന അല്ലാഹു അന്നേദിവസം എന്ന് പ്രത്യേകം പറഞ്ഞത് കര്‍മങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് തന്നെയാണ് അല്ലാഹു പ്രതിഫലം നല്‍കുന്നത് എന്ന് ബോധ്യപ്പെടുത്താനാണ്.