34. سبإ (സബഅ്) ആയത്ത് 1-2

 

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ

بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

 ٱلْحَمْدُ لِلَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَلَهُ ٱلْحَمْدُ فِى ٱلْـَٔاخِرَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ﴿١﴾

الْحَمْدُ സ്തുതി (സ്തുതിയായിട്ടുള്ളതെല്ലാം) لِلَّـهِ അല്ലാഹുവിനാണ് الَّذِي യാതൊരുവന്‍ لَهُ അവന്നാണ്‌ مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَلَهُ الْحَمْدُ അവനുതന്നെയാണ് സ്തുതി فِي الْآخِرَةِ പരലോകത്തു وَهُوَ അവന്‍, അവനത്രെ الْحَكِيمُ അഗാധജ്ഞന്‍ الْخَبِيرُ സൂക്ഷ്മജ്ഞന്‍

34:1അല്ലാഹുവിനത്രെ സര്‍വ്വസ്തുതിയും! ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും(എല്ലാം) യാതൊരുവനുള്ളതാണോ അവന്നു് (സ്തുതി). പരലോകത്തിലും അവന്നു തന്നെയാണ് സ്തുതി. അഗാധജ്ഞനും, സൂക്ഷ്മജ്ഞനും അവനത്രെ

يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۚ وَهُوَ ٱلرَّحِيمُ ٱلْغَفُورُ﴿٢﴾

 يَعْلَمُ അവന്‍ അറിയുന്നു مَا يَلِجُ പ്രവേശിക്കുന്നതു, കടന്നുവരുന്നതു فِي الْأَرْضِ ഭൂമിയില്‍ وَمَا يَخْرُجُ പുറത്തുവരുന്നതും مِنْهَا അതില്‍നിന്നു وَمَا يَنزِلُ ഇറങ്ങുന്നതും مِنَ السَّمَاءِ ആകാശത്തുനിന്നു وَمَا يَعْرُجُ കയറിവരുന്നതും فِيهَا അതില്‍ وَهُوَ അവന്‍ (തന്നെ) الرَّحِيمُ കരുണാനിധി الْغَفُورُ (വളരെ) പൊറുക്കുന്നവന്‍

34:2ഭൂമിയില്‍ കടന്നുകൂടുന്നതും, അതില്‍നിന്നു പുറത്തുവരുന്നതും, ആകാശത്തുനിന്നു ഇറങ്ങുന്നതും, അതില്‍ കേറിച്ചെല്ലുന്നതും(എല്ലാം) അവന്‍ അറിയുന്നു. അവനത്രെ കരുണാനിധിയും വളരെ പൊറുക്കുന്നവനുമായുള്ളവന്‍

തഫ്സീർ : 1-2 

പ്രത്യക്ഷമായും, പരോക്ഷമായും ആകാശഭൂമികളില്‍ അനുനിമിഷം വര്‍ഷിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹ കോടികളുടെ പേരില്‍ നടക്കുന്നതും നടക്കേണ്ടതുമായ എല്ലാ സ്തുതികീര്‍ത്തനങ്ങളുടെയും അര്‍ഹതയും, അവകാശവും അല്ലാഹുവിനാകുന്നു. പരലോകത്തുവെച്ച് അവന്‍റെ നല്ല അടിയാന്മാര്‍ക്കു അനുഭവപ്പെടുന്ന എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചുള്ള സ്തുതിയും അവനുമാത്രമാകുന്നു. 

നിക്ഷേപങ്ങള്‍, ധാതുവസ്തുക്കള്‍, മരിച്ചുമണ്ണടിഞ്ഞവര്‍, ദ്രവിച്ചു നശിച്ചുപോയവ, വറ്റിപോയ ജലാംശങ്ങള്‍ പുരാണാവശിഷ്ടങ്ങള്‍ എന്നിങ്ങനെ ഭൂമിക്കുള്ളില്‍ പ്രവേശിച്ചുകഴിഞ്ഞ സകലവും അല്ലാഹു അറിയുന്നു. സസ്യങ്ങള്‍, ജീവികള്‍, ഉറവുകള്‍ ആദിയായി ഭൂമിക്കുള്ളില്‍ നിന്നു വെളിക്കുവരുന്ന വസ്തുക്കളെയും അവന്‍ അറിയുന്നു. മഴ, മഞ്ഞു, കാറ്റ്, ഇടി, മലക്കുകള്‍, ദൈവീക കല്‍പനകള്‍ എന്നിത്യാദി ആകാശത്തുനിന്നു ഭൂമിയിലേക്കു വരുന്നവയെയും, മനുഷ്യകര്‍മ്മങ്ങള്‍, ആത്മാക്കള്‍, മലക്കുകള്‍. ആവി, വാതകം, റോക്കറ്റു മുതലായി ഭൂമിയില്‍ നിന്ന് മേല്‍പോട്ടുയര്‍ന്നുപോകുന്ന സര്‍വ്വത്തെയും അല്ലാഹു അറിയുന്നു. അല്‍പജ്ഞാനികള്‍ ധരിക്കുന്നതുപോലെ അല്ലെങ്കില്‍ വക്രതാല്‍പര്യക്കാര്‍ ജല്‍പിക്കാറുള്ളതുപോലെ അവന്‍ കാര്യങ്ങളെ മൊത്തത്തില്‍മാത്രം അറിയുകയല്ല ചെയ്യുന്നത്. എല്ലാ ഓരോ കാര്യവും ശരിക്കുശരിയായി സവിസ്തരം അറിയുന്ന അഗാധജ്ഞനും, സൂക്ഷ്മജ്ഞനുമത്രെ അവന്‍. (അടുത്ത വചനത്തിന്‍റെ അവസാനഭാഗവും ശ്രദ്ധിക്കുക.)