സ്രഷ്ടാവ് മാത്രമാണ് ആരാധനക്കര്‍ഹന്‍

സ്രഷ്ടാവ് മാത്രമാണ് ആരാധനക്കര്‍ഹന്‍

ഒരു വസ്തുവിനും, പരമാണു മുതല്‍ നക്ഷത്രസമൂഹം വരെ യാതൊന്നിനും ശൂന്യതയില്‍ നിന്ന് സ്വയം നിലവില്‍വരിക സാധ്യമല്ല. ശൂന്യതയില്‍നിന്ന് പരമാണുവല്ല, അതിലും ലോലമായ എലക്ട്രോണോ, പ്രോട്ടോണോ സൂക്ഷ്മകണങ്ങളോ പോലുമോ ക്രമേണ ഉദ്ഭൂതമാകുകയില്ല. ഈ കാര്യം മനുഷ്യബുദ്ധിക്ക് അധികം ആഴത്തിലൊന്നും ചിന്തിക്കാതെതന്നെ വ്യക്തമായി ഗ്രഹിക്കാവുന്നതാണ്. പ്രപഞ്ചം സ്വയംഭൂവാണെന്നും അത് എന്നെന്നും ഉണ്ടായിരുന്നതാണെന്നും അനാദിയാണെന്നും മറ്റുമുള്ള യുക്തിവാദികളുടെയും ഭൗതികവാദികളുടെയും വാദങ്ങള്‍ ഇന്ന് ശാസ്ത്രലോകം തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്. വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം വികസിക്കാന്‍ തുടങ്ങിയ ഒരു ഘട്ടമുണ്ടായിരുന്നിരിക്കാതെ തരമില്ല. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്നും അത് പെട്ടെന്ന് ഒരു ശൂന്യതയില്‍ നിന്ന് വമ്പിച്ച വിസ്ഫോടനത്തോടെ നിലവില്‍വതാണെന്നും മറ്റും ആധുനിക ശാസ്ത്രകാരന്മാര്‍ തന്നെ അഭിപ്രായപ്പെടുന്നു. ശൂന്യതയില്‍ നിന്ന് യാതൊന്നിനും സ്വയമുണ്ടായിത്തീരുവാന്‍ സാധ്യമല്ല. 

ശാസ്ത്രജ്ഞന്‍മാരുടെ പ്രപഞ്ചത്തെപ്പറ്റിയുള്ള മാറിക്കൊണ്ടിരിക്കുന്ന നിഗമനങ്ങള്‍ എന്തായാലും ഒരു പരമാണുവിനു പോലും സ്വയം നിലവില്‍വരാനോ സ്വയംഭൂ ആയിരിക്കുവാനോ സാധ്യമല്ല. പരമാണുവിനെ സംബന്ധിച്ചിടത്തോളം അതിന്‍റെ അഭ്യന്തര ഘടനയും ആന്തരിക ചലനവും മറ്റു സങ്കീര്‍ണ വശങ്ങളും തല്‍സംബന്ധമായ പഠനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്ത്രകാരന്മാരെ അന്താളിപ്പിക്കുന്നു. ചിലര്‍ അത് വെറും 'മായ'യാണെന്നും ചിലര്‍ അത് വെറും ചലനമാണെന്നും മറ്റുചിലര്‍ അത് മനസ്സിന്‍റെ പ്രവര്‍ത്തനം ആണെന്നും അങ്ങനെ പല പല അഭിപ്രായങ്ങളും അവരില്‍ നിന്ന് ഉയര്‍ന്നു വരുന്നു.

പ്രപഞ്ചത്തിന്‍റെ സ്ഥാനത്ത് ഒരു പരമാണു മാത്രമാണ് ഉള്ളത് എങ്കില്‍ പോലും, അതിന് നിലനില്‍പ്പു നല്‍കി, നിലനിര്‍ത്തിപ്പോരുന്ന ഒരു സ്രഷ്ടാവ് കൂടാതെ കഴിയുകയില്ല. പരമാണുവിന്‍റെ മധ്യഭാഗത്ത് ചലിച്ചുകൊണ്ടിരിക്കുന്ന പ്രോട്ടോണും അതിനുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന എലക്ട്രോണുകളും, ആ സ്രഷ്ടാവിന്‍റെ കല്‍പനക്ക് വിധേയമായിക്കൊണ്ടാണ് ചലിച്ചുകൊണ്ടിരിക്കുന്നത്. 'ഉണ്ടാകുക' എന്ന അവന്‍റെ കല്‍പനയാണ് പരമാണു മുതല്‍ നക്ഷത്രസമൂഹങ്ങള്‍ വരെ എല്ലാറ്റിന്‍റെയും നിലനില്‍പിന്‍റെ പിന്നിലുള്ള രഹസ്യം! വ്യത്യസ്ത പദാര്‍ഥങ്ങള്‍ക്ക്, പരമാണു വിലെ എലക്ട്രോണിന്‍റെയും പ്രോട്ടോണിന്‍റെയും എണ്ണ വ്യത്യാസം അനുസരിച്ച് വ്യത്യസ്ത ഗുണങ്ങള്‍ നല്‍കുന്നതും, അവയെ അവയുടെ മാര്‍ഗ്ഗങ്ങളില്‍ നയിക്കുന്നതും സ്രഷ്ടാവ് തന്നെ. എല്ലാ വസ്തുക്കള്‍ക്കും സൃഷ്ടിപ്പ് നല്‍കി അവയെ മാര്‍ ഗ്ഗത്തില്‍ നയിക്കുന്ന സ്രഷ്ടാവായ അല്ലാഹുവിന്‍റെ കല്‍പ്പന അനുസരിച്ച് നിലവില്‍ വന്നതാണ് ഈ പ്രപഞ്ചവും അതിലുള്ള ചരാചരങ്ങളും.

'അവന്‍റെ കാര്യം ഇത്രമാത്രമാണ്. അവന്‍ ഒരു വസ്തു ഉണ്ടാവണമെന്ന് ഉദ്ദേശിച്ചാല്‍, അതിനോട് 'ഉണ്ടാകൂ' എന്നു പറയുന്നു. അപ്പോള്‍ അതുണ്ടാകുകയായി.'

പരിശുദ്ധ ക്വുര്‍ആന്‍ സ്രഷ്ടാവിനെ പരിചയപ്പെടുത്തുന്നത് അങ്ങനെയാണ്. അവന്‍ ഉണ്ടാവണം എന്ന് ഉദ്ദേശിക്കുന്നത്, ശൂന്യതയില്‍നിന്ന് ഉത്ഭൂതമാകുന്നു. അവന്‍റെ സത്തയും ഗുണങ്ങളും നിസ്തുലങ്ങളാണ്. അവനെപ്പോലെ യാതൊന്നുമില്ല. അവന്‍ ഉദ്ദേശിക്കുന്നതിനെ ശൂന്യതയില്‍ നിന്ന് അവന്‍റെ കല്‍പ്പനകൊണ്ട് ഉത്ഭൂതമാക്കാനുള്ള അപാരവും നിസ്തുലവുമായ കഴിവിന്നനുയോജ്യമായ അവന്‍റെ സത്തയെ, ഭാവനയില്‍ കൊണ്ടുവരാന്‍ പോലും സാദ്ധ്യമല്ല. അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ കൂടി അവനെ മനസ്സിലാക്കാം. അവന്‍റെ സത്തയെപ്പറ്റി ചിന്തിച്ച് അവനെ രൂപപ്പെടുത്ത അസാധ്യമാണ്. അത് അന്ധാളിപ്പിലേ എത്തിക്കുകയുള്ളൂ. ഇന്നുകാണുന്ന വാനലോകവും നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും ഭൂമിയും ജീവജാലങ്ങളുമെല്ലാം അവന്‍റെ ദൃഷ്ടാന്തങ്ങളാണ്. അവന്‍റെ സൃഷ്ടികളാണ്.

'ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍ അവര്‍ അവയുടെ അരികിലൂടെ നടന്നുപോകുന്നു. അവര്‍ അവയെപ്പറ്റി തരെ ശ്രദ്ധിക്കുന്നതേയില്ല'. (ക്വുര്‍ആന്‍ 12:105).

ഭൂമിയെ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കുവാന്‍പറ്റിയ നിലയില്‍ പാകപ്പെടുത്തിയത് അന്ധമായ, ബുദ്ധിയില്ലാത്ത പ്രകൃതിയുടെ വികൃതിയല്ല, കോടിക്കണക്കിലുള്ള മറ്റു ഗോളങ്ങളിലൊന്നുമില്ലാത്ത വായുമണ്ഡലവും ജലവും ഭക്ഷണ പഥദാര്‍ഥങ്ങളും മറ്റു പല സൗകര്യങ്ങളും ഇവിടെ വളരെ ആസൂത്രിതമായി ഏര്‍പ്പെടുത്തിയത്, സര്‍വ്വജ്ഞനും സര്‍വ്വശക്തനും പരമകാരുണ്യവാനുമായ അല്ലാഹുവാണ്. അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ കൂടി അവനെ മനസ്സിലാക്കി, അവനോട് നന്ദികാണിച്ച് അവനെ മാത്രം ആരാധിക്കുവാന്‍, ബുദ്ധിയും വിവേചനശക്തിയും നല്‍കപ്പെട്ടിട്ടുള്ള മനുഷ്യവര്‍ഗ്ഗത്തിനു വേണ്ടി അവന്‍ ചെയ്ത അനുഗ്രഹമാണിത്.

അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവനായിക്കൊണ്ട്, കൂടുതല്‍ അനുഗ്രഹങ്ങള്‍ ആശിച്ചുകൊണ്ടും, ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ തേടിക്കൊണ്ടും അവനോട് മാത്രം പ്രാര്‍ഥിച്ചുകൊണ്ടും അവനെ മാത്രം ആരാധിച്ചുകൊണ്ടും ജീവിക്കേണ്ട മനുഷ്യന്‍, തന്‍റെ പ്രാര്‍ഥനകളും ആരാധനകളും അര്‍പ്പിക്കാന്‍, പല ദൈവങ്ങളെയും കെട്ടിച്ചമച്ചുണ്ടാക്കുന്നത് എത്ര ഭയങ്കരമായ അക്രമമാണ്! സ്വന്തം ആസ്തിക്യത്തിന് മാത്രം നന്ദി കാണിച്ച് കടം വീട്ടാന്‍ പോലും ഒരു മനുഷ്യന്നും സാധ്യമാകയില്ല, എന്നിട്ടല്ലേ എണ്ണമറ്റ മറ്റ് അനുഗ്രഹങ്ങളുടെ കാര്യം!

"അപ്പോള്‍ സൃഷ്ടിക്കുന്നവന്‍, സൃഷ്ടിക്കാത്തവനെപ്പോലെയാണോ? നിങ്ങള്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്ക് അത് കണക്കാക്കുവാന്‍ സാധിക്കുകയില്ല, തീര്‍ച്ചയായും അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്' (ക്വുര്‍ആന്‍ 16:18).

സ്രഷ്ടാവ് മാത്രമെ ആരാധനയര്‍ഹിക്കുന്നുള്ളൂ. അവന്ന് മാത്രമെ ആരാധനക്കും പ്രാര്‍ഥനക്കും ഉത്തരം നല്‍കാന്‍ സാധിക്കൂ! പ്രാര്‍ഥനയും ആരാധനയും വെറും മാനസിക വ്യായാമമല്ല; ഉത്തരം കിട്ടേണ്ട കാര്യങ്ങളാണ്. പ്രാര്‍ഥനക്ക് ഉത്തരം ചെയ്യുക എന്നത്, 'സൃഷ്ടി' ഉള്‍ക്കൊള്ളുന്ന കാര്യമാണ്. അത് സ്രഷ്ടാവിന് മാത്രമെ കഴിയൂ. 'ഉപകാരവും ഉപദ്രവവും ചെയ്യാന്‍ സാധിക്കാത്ത സ്രഷ്ടാവല്ലാത്ത വസ്തുക്കളെയോ ആളുകളെയോ വിളിച്ച് പ്രാര്‍ഥിക്കുന്നതും, അവയ്ക്ക് ആരാധന അര്‍പ്പിക്കുന്നതും ഏറ്റവും വലിയ അക്രമവും വിഡ്ഢിത്തവുമാണ്. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരായിക്കൊണ്ട്, അങ്ങേയറ്റത്തെ സ്നേഹത്തോടും താഴ്മയോടും കൂടി അവനെ മാത്രം ആരാധിക്കുകയാണ് ബുദ്ധിയും വിവേകവുമുള്ള മനുഷ്യന്‍ ചെയ്യേണ്ടത്. അവന് നമ്മുടെ നന്ദിയും ആരാധനയും ആവശ്യമില്ല. അവന്‍ പരാശ്രയമുകനാണ്. അവന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരായിക്കൊണ്ട്; കൂടുതല്‍ അനുഗ്രഹങ്ങള്‍ ആശിച്ചുകൊണ്ടും ഉപദ്രവങ്ങളില്‍ നിന്ന് രക്ഷതേടിക്കൊണ്ടും നാം ചെയ്യുന്ന ആരാധനകളും പ്രാര്‍ഥനകളുമെല്ലാം നമുക്ക് വേണ്ടിത്തന്നെയാണ്.

"മനുഷ്യരെ! നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതരാണ്. അല്ലാഹു, അവനാണ് പരാശ്രയമുക്തനും സ്തുത്യര്‍ഹനും" (ക്വുര്‍ആന്‍ 35:15).