മുസ്‌ലിം പിന്തുടർച്ചാവകാശ നിയമങ്ങൾ

ഇസ്‌ലാമിക നിയമസംഹിത ദൈവികമാണ്. അതുകൊണ്ടു തന്നെ അവ ഏതു പരിതസ്ഥിതിയിലേക്കും കാലത്തേക്കും അനുയോജ്യമാണ്. പ്രായോഗികവും പ്രയോഗക്ഷമവുമാണ്. ഈ നിയമ സംഹിതയുടെ ഒരു ഭാഗമായ അനന്തരാവകാശ നിയമങ്ങൾ അതിനാൽ കിടയറ്റതും, അതിന്നു തുല്യമായിട്ടൊന്ന് പകരം വെക്കാൻ ഇതര ആദർശങ്ങൾക്ക് സാധിച്ചിട്ടില്ലാത്തതും സാധിക്കുകയില്ലെന്ന് തീർത്തു പറയാവുന്നതുമാണ്.

എന്നാൽ ഇസ്‌ലാമിൻ്റെ ശത്രുക്കൾ ജനങ്ങളെ ഇസ്‌ലാമുമായി ബന്ധപ്പെടുന്നതിൽ നിന്നകറ്റുവാനും, മുസ്‌ലിംകളിൽ സംശയങ്ങൾ ജനിപ്പിക്കുവാനും എക്കാലത്തും നാനാവിധ തന്ത്രങ്ങളും പ്രയോഗിച്ചു വരാറുണ്ട്. ഇന്നും അത് തുടരുന്നുമുണ്ട്. ഒരു വിഭാഗം പാശ്ചാത്യ എഴുത്തുകാരും നിരൂപകരും തങ്ങളുടെ സൃഷ്ടികൾ ഇങ്ങനെ ഇസ്‌ലാമിക വിരുദ്ധങ്ങളായിരിക്കുവാൻ മത്സരിക്കുകയാണ്. റുശ്ദിയും തസ്‌ലീമയും പ്രശസ്തി നേടിയത് ഈയൊരു പൊടിക്കൈകൊണ്ട് മാത്രമാണല്ലോ. ഇസ്‌ലാമിനെയും മുസ്‌ലിം സംസ്‌കാരത്തെയും വിമർശിക്കുന്നത് പലർക്കും ഹോബിയോ, മാനസിക രോഗമോ, ഫാഷനോ ഒക്കെയാണ്. അസൂയക്കാരും ഇക്കൂട്ടത്തിൽ കുറവല്ല.

ഇസ്‌ലാമിലെ മൊത്തമായ നിയമങ്ങൾ അവഗണിച്ചുകൊണ്ടും, ഏതെങ്കിലും ഒരു വശത്തിലെ ഏതാനും നിയമങ്ങളെടുത്ത് നീട്ടിവലിച്ചുണ്ടാക്കുന്ന സംശയങ്ങൾ സാധാരണക്കാരെ ചിലപ്പോൾ വഴിതെറ്റിച്ചേക്കാം. ഇസ്‌ലാം നിർദ്ദേശിച്ച രക്ഷാനിയമങ്ങൾ മനസ്സിലാക്കാതെ അതിലെ ശിക്ഷാനിയമങ്ങളിലൊന്നെടുത്തു ദുരുദ്ദേശപൂർവ്വം വ്യാഖ്യാനിക്കുന്നവരുണ്ട്. ഇതുപോലെ ഇസ്‌ലാമിലെ ഗാർഹിക വ്യവസ്ഥകൾ സംരക്ഷണ കാര്യങ്ങൾ, കുടുംബ നേതൃത്വം എന്നിവയെപ്പറ്റി ചിന്തിക്കാതെ അനന്തരാവകാശ നിയമങ്ങളെപ്പറ്റി വിമർശിച്ചാൽ ശുദ്ധഗതിക്കാരായ ചിലരെയെങ്കിലും സംശയിപ്പിക്കാൻ കഴിഞ്ഞെന്നു വരാം. ചില സന്ദർഭങ്ങളിൽ സ്ത്രീയുടെ ഇരട്ടി പുരുഷനു സ്വത്തവകാശം നൽകുക വഴി ഇസ്‌ലാം സ്ത്രീയെ അവഗണിക്കുന്നു എന്ന് പറഞ്ഞ് ഇത്തരക്കാർ ആക്ഷേപിക്കാറുണ്ട്. പക്ഷെ, സ്ത്രീയെയും മക്കളെയും സംരക്ഷിക്കേണ്ട ചുമതല പുരുഷനുണ്ട് എന്ന കാര്യം ഈ ആക്ഷേപകർ വിസ്മരിക്കുകയാണ്.

ഈ ലേഖനത്തിന്നു കാരണമായ ചോദ്യങ്ങൾ ഇസ്‌ലാമിലെ ദായക്രമത്തെപ്പറ്റി മുസ്‌ലിംകളെയും അമുസ്‌ലിംകളെയും തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുള്ളതായിരുന്നു. ഇതു മനസ്സിലാക്കിയാണ് ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനുമുമ്പായി ദായക്രമത്തിന് അടിസ്ഥാനമായ ചില സിദ്ധാന്തങ്ങൾ വിവരിക്കേണ്ടിവന്നത്. അവ ശ്രദ്ധിച്ചു ഗ്രഹിച്ചാലേ ഈ വിഷയത്തിലുള്ള യാഥാർത്ഥ്യങ്ങൾ വേർതിരിയുകയുള്ളൂവെന്ന് മാന്യവായനക്കാരെ ഉണർത്തുന്നു. ചോദ്യോത്തരങ്ങൾക്കാണല്ലോ പ്രാധാന്യം എന്നു കരുതി അവ മാത്രം വായിക്കാൻ ചിലർ മുതിർന്നേക്കുമെന്നത് കൊണ്ടാണ് ഇക്കാര്യം ഇവിടെ പ്രത്യേകം ഉണർത്തുന്നത്. ഇവിടെ ഏറ്റവും പ്രാധാന്യം നമ്പരുകളായി വിവരിച്ച മുഖവുരയ്ക്കാണ്. സത്യം ഗ്രഹിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ കൃതി ബഹുജന സമക്ഷം സമർപ്പിക്കുന്നു.