അല്‍ക്വാഹിര്‍

മുഴു സൃഷ്ടികളേയും കീഴ്പെടുത്തിയവനും അതിജയിച്ചവനുമാണ് അല്‍ക്വാഹിര്‍. എല്ലാവരും അവനു കീഴൊതുങ്ങിയിരിക്കുന്നു. അവന്‍റെ കഴിവിനും ഉദ്ദേശത്തിനുമനുസരിച്ചാണ് പടപ്പുകളെല്ലാം; അവര്‍ ആരായാലും ശരി. അവന്‍റെ അനുമതികൂടാതെ ആരും തന്നെ അനങ്ങുകയോ അടങ്ങുകയോ ഇല്ല. അവനുദ്ദേശിച്ചത് സംഭവിക്കുന്നു. അവനുദ്ദേശിക്കാത്തത് സംഭവിക്കുന്നില്ല.

സൂറത്തുല്‍അന്‍ആം അറുപത്തി ഒന്നാം ആയത്തിന്‍റെ തഫ്സീറില്‍ ഇമാം ഇബ്നുജരീര്‍ അത്ത്വബരി (റ) പറഞ്ഞു: അല്‍ ക്വാഹിര്‍ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് തന്‍റെ സൃഷ്ടികളെ കീഴ്പെടുത്തിയവനെന്നും അടിമകളാക്കിയവനെന്നും അവരുടെ മീതെയായവനെന്നുമാണ്. 

അല്‍ഹലീമി (റ) പറഞ്ഞു: താനുദ്ദേശിക്കുന്നതുകൊണ്ട് പടപ്പുകളെ നിയന്ത്രിക്കുന്നവനാണ് അല്‍ക്വാഹിര്‍. അതില്‍ ക്ലേകകരമായതും ഭാരമാര്‍ന്നതും ഞെരുക്കമാര്‍ന്നതും ദുഃഖകരമായതും സംഭവിക്കുന്നു. ജീവിതം കവര്‍ന്നെടുക്കപെടലും അവയവങ്ങള്‍ എണ്ണം കുറയലും അതിനാല്‍ ഉണ്ടാകുന്നു. അല്ലാഹുവിന്‍റെ നിയന്ത്രണത്തെ തടുക്കുവാനും അവന്‍റെ നിയന്ത്രണത്തില്‍നിന്നു പുറത്തുകടക്കുവാനും ആര്‍ക്കുമാകില്ല.  

വിശുദ്ധ ക്വുര്‍ആനില്‍ രണ്ടു വചനങ്ങളില്‍ അല്ലാഹുവിന്‍റെ അല്‍ക്വാഹിര്‍ എന്ന തിരുനാമം വന്നിട്ടുണ്ട്.

 യഥാര്‍ത്ഥത്തില്‍ അധിപനായവന്‍ അല്ലാഹു മാത്രമാണ്. അവന്‍റെ പരമാധികാരത്തിനു മുന്നില്‍ എല്ലാ കഴിവും നിഷ്പ്രഭമാണ്. മരണം ഒരു ഉദാഹരണം മാത്രം. വ്യക്തികള്‍ എത്ര കയ്യൂക്കും മെയ്യൂക്കുമുള്ളവരായാലും മരണത്തെ തടുക്കുവാനോ അതില്‍നിന്ന് സ്വന്തത്തെ രക്ഷപെടുത്തുവാനോ അവര്‍ക്കാകില്ല. വിശുദ്ധക്വുര്‍ആനില്‍ അല്‍ക്വാഹിര്‍ എന്ന തന്‍റെ തിരുനാമത്തെ നല്‍കിയ ശേഷം മരണത്തെയാണ് ആ നാമത്തിന്‍റെ തേട്ടം അറിയിക്കുമാറ്  അല്ലാഹു ഉണര്‍ത്തുന്നത്.

 وَهُوَ ٱلۡقَاهِرُ فَوۡقَ عِبَادِهِۦۖ وَيُرۡسِلُ عَلَيۡكُمۡ حَفَظَةً حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلۡمَوۡتُ تَوَفَّتۡهُ رُسُلُنَا وَهُمۡ لَا يُفَرِّطُونَ 

അവനത്രെ തന്‍റെ ദാസന്‍മാരുടെ മുകളിൽ അവരെ അടക്കിഭരിക്കുന്നവന്‍. നിങ്ങളുടെ മേല്‍നോട്ടത്തിനായി അവന്‍ കാവല്‍ക്കാരെ അയക്കുകയും ചെയ്യുന്നു. അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. (അക്കാര്യത്തില്‍) അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല.

ثُمَّ رُدُّوٓاْ إِلَى ٱللَّهِ مَوۡلَىٰهُمُ ٱلۡحَقِّۚ أَلَا لَهُ ٱلۡحُكۡمُ وَهُوَ أَسۡرَعُ ٱلۡحَٰسِبِينَ 

എന്നിട്ട് അവര്‍ യഥാര്‍ത്ഥ രക്ഷാധികാരിയായ അല്ലാഹുവിലേക്ക് തിരിച്ചയക്കപ്പെടും. അറിയുക: അവന്നത്രെ തീരുമാനാധികാരം. അവന്‍ അതിവേഗം കണക്ക് നോക്കുന്നവനത്രെ. (ക്വുര്‍ആൻ 6: 61, 62)

 അല്‍ക്വാഹിറായ അല്ലാഹു അവന്‍റെ കഴിവിലും വിജയത്തിലും മികച്ചു നില്‍ക്കുന്നു. അവനെ തോല്‍പ്പിക്കുവാനോ അവന് തുല്യനാകുവാനോ ആരുമില്ല. പ്രത്യുത എല്ലാവരും അവന്‍റെ ആധിപത്യത്തിനും കഴിവിനും കീഴെയാണ്.

 مَا ٱتَّخَذَ ٱللَّهُ مِن وَلَدٖ وَمَا كَانَ مَعَهُۥ مِنۡ إِلَٰهٍۚ إِذٗا لَّذَهَبَ كُلُّ إِلَٰهِۭ بِمَا خَلَقَ وَلَعَلَا بَعۡضُهُمۡ عَلَىٰ بَعۡضٖۚ سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ 

അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ആരാധനക്കർഹനുമില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍! (ക്വുര്‍ആൻ 23: 91)