അൽ അസ്മാഉൽ ഹുസ്‌ന - ഭാഗം: 46 നാമം: 29 - العَظِيمُ (അൽഅള്വീം)

അൽ അസ്മാഉൽ ഹുസ്‌ന - ഭാഗം: 46 നാമം: 29 - العَظِيمُ (അൽഅള്വീം)

العَظِيمُ (അൽഅള്വീം)

മഹത്വവും പ്രതാപവും ഔന്നത്യവും ഉള്ളതോടൊപ്പം ദാത്തിൻ്റെ വലിപ്പവും ഗുണത്തിൻ്റെ മഹത്വവുമാണ് അൽഅള്വീം എന്ന നാമം അർത്ഥമാക്കുന്നത്. മഹത്വപ്പെടുത്തപ്പെടുന്നവൻ എന്ന അർത്ഥവും അൽഅള്വീമിനുണ്ട്. അല്ലാഹുവിൻ്റെ പടപ്പുകളിൽ മലക്കുകൾ, നബിമാർ, പ്രാപഞ്ചിക വസ്തുക്കൾ, അവനു വഴിപ്പെടുന്ന മനുഷ്യരും ജിന്നുകളും തുടങ്ങിയവരെല്ലാം അവനെ മഹത്വപ്പെടുത്തുന്നു.

അബുൽ കാസിം അൽ അസ്വ്ബഹാനി (റ) പറഞ്ഞു:

അല്ലാഹുവിൻ്റെ നാമങ്ങളിൽ പെട്ടതാണ് അൽഅള്വീം. അള്വമത് അല്ലാഹുവിൻ്റെ സ്വിഫതുകളിൽപെട്ട ഒരു സ്വിഫതാണ്. ഒരു സൃഷ്ടിയും ആ സ്വിഫതിന് യോഗ്യനാവുകയില്ല. അല്ലാഹു പടപ്പുകൾക്കിടയിൽ അള്വമതിനെ നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവരിൽ ചിലർ ചിലരോട് ബഹുമാനവും ആദരവും കാണിക്കുന്നത്. ജനങ്ങളിൽ സമ്പത്തുള്ളതിനാൽ ആദരിക്കപ്പെടുന്നവരുണ്ട്. അവരിൽ ഔദാര്യമുള്ളതിനാൽ ആദരിക്കപ്പെടുന്നവരുണ്ട്. അവരിൽ അറിവുള്ളതിനാൽ ആദരിക്കപ്പെടുന്നവരുണ്ട്. അവരിൽ അധികാരമുള്ളതിനാൽ ആദരിക്കപ്പെടുന്നവരുണ്ട്. അവരിൽ സ്ഥാനമാനങ്ങളുള്ളതിനാൽ ആദരിക്കപ്പെടുന്നവരുണ്ട്. പടപ്പുകളിൽ ഓരോരുത്തരും ആദരിക്കപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതും ചില തേട്ടങ്ങളാൽ മാത്രമാണ് (എല്ലാ നിലക്കുമല്ല.) അല്ലാഹുവാകട്ടെ എല്ലാ അവസ്ഥകളിലും ആദരിക്കപ്പെടുന്നവനും ബഹുമാനിക്കപ്പെടുന്നവനുമാണ്. 

വിശുദ്ധ ക്വുർആനിൽ ഒമ്പത് ആയത്തുകളിൽ അൽ അള്വീം എന്ന നാമം വന്നിട്ടുണ്ട്.

وَهُوَ الْعَلِيُّ الْعَظِيمُ 

എതാനും ദിക്റുകൾ 

നബി (സ്വ) താഴെ വരുന്ന ദിക്ർ റുകൂഇൽ മൂന്നു തവണ ചൊല്ലിയിരുന്നതായി ഹുദയ്ഫഃ (റ) യിൽ നിന്ന് ഇമാം തിർമുദി നിവേദനം ചെയ്യുന്ന ഹദീഥിലുണ്ട്. 

سُبْحَاَنَ رَبِّيَ العَظِيمْ

'മഹാനായ എൻ്റെ റബ്ബിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു.' 

നബി (സ്വ) റുകൂഇൽ താഴെ വരുന്ന ദിക്ർ ചൊല്ലിയിരുന്നതായും, ഇത് പ്രഭാതമാകുമ്പോഴും പ്രദോഷമാകുമ്പോഴും ആരെങ്കിലും നൂറു തവണ പറഞ്ഞാൽ അവൻ പൂർത്തീകരിച്ച് എത്തിച്ചതുപേലെ സൃഷ്ടികളിൽ ഒരാളും എത്തിച്ചിട്ടില്ലെന്ന് നബി (സ്വ) പറഞ്ഞതായും ഹദീഥുകളിൽ വന്നട്ടുണ്ട്. 

سُبْحَانَ رَبِّىَ الْعَظِيمِ وَبِحَمْدِهِ

മഹാനായ എൻ്റെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. 

അബൂഹുറയ്റ (റ) യിൽ നിന്ന് നിവേദനം. അല്ലാഹുവിൻ്റെ റസൂൽ (സ്വ) പറഞ്ഞു: 
രണ്ട് കലിമത്തുകൾ; നാവിന് ഭാരമില്ലാത്തവയാണ്. അവ രണ്ടും മീസാനിൽ ഭാരമുള്ളവയാണ്. അല്ലാഹുവിന് പ്രിയങ്കരവുമാണ്:

سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ اْلعَظِيمِ

എന്നിവയാണവ (ബുഖാരി, മുസ്ലിം) 

ക്ലേശപ്പെടുമ്പോൾ നബി (സ്വ) ചൊല്ലിയിരുന്നതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീഥിൽ ഇപ്രകാരമുണ്ട്:

لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ  لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَوَاتِ  وَرَبُّ الأَرْضِ  وَرَبُّ الْعَرْشِ الْكَرِيمِ 

മഹോന്നതനും സഹനശീലനുമായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. മഹിത സിംഹാസനത്തിൻ്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. വാനങ്ങളുടെ നാഥനായ, ഭൂമിയുടെ നാഥനായ, മഹത്തായ സിംഹാസനത്തിൻ്റെ നാഥനായ, അല്ലാഹുവല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല.

ഒരാൾ, മരണം ആസന്നമാകാത്ത ഒരു രോഗിയെ സന്ദർശിക്കുകയും അയാളുടെ അടുക്കൽ ഏഴുതവണ താഴെ വരുന്ന ദുആ ചെയ്യുകയും ചെയ്താൽ അല്ലാഹു അയാൾക്ക് തീർച്ചയായും സൗഖ്യമേകുന്നതാണ് എന്ന് ഇമാം അബൂദാവൂദും തിർമുദിയും റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ വന്നിട്ടുണ്ട്.  

أَسْأَلُ اللهَ اْلعَظِيمَ رَبَّ اْلعَرْشِ اْلعَظِيم أَنْ يَشْفِيكَ

മഹത്വമുള്ളവനായ, മഹിത സിംഹാസനത്തിൻ്റെ രക്ഷിതാവായ അല്ലാഹുവോട്, അവൻ താങ്കൾക്ക് ശിഫാഅ് ഏകുവാൻ ഞാൻ യാചിക്കുന്നു. 

പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ താഴെ വരുന്ന ദുആഅ് ചൊല്ലുന്നവൻ ശിഷ്ടദിനം പിശാചില്നിന്ന് സംരക്ഷിക്കപ്പെടുമെന്ന് പിശാചുതന്നെ പറയുമെന്ന് ഇമാം അബൂദാവൂദ് റിപ്പോര്ട്ട് ചെയ്ത ഹദീഥിലുണ്ട്. 

أَعُوذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ

മഹാനായ അല്ലാഹുവില്, അവൻ്റെ ആദരവുറ്റ തിരുമുഖത്താൽ, അവൻ്റെ അനാദിയായ അധികാരത്താൽ അകറ്റപ്പെട്ട പിശാചിൽ നിന്നും ഞാൻ അഭയം തേടുന്നു.

അബ്ദുല്ലാഹ് ഇബ്നു മസ്ഊദി (റ) ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നിങ്ങളിലൊരാൾക്ക് അഹങ്കാരവും അക്രമവും ഭയക്കും വിധമുള്ള ഭരണാധികാരിയുണ്ടായാൽ അയാൾ ഇപ്രകാരം പറയട്ടേ:

اللَّهُمَّ رَبَّ السَّمَوَاتِ السَّبْعِ وَرَبَّ الْعَرْشِ الْعَظِيمِ ، كُنْ لِي جَارًا مِنْ فُلانٍ وَأَحْزَابِهِ وَأَشْيَاعِهِ أَنْ يَفْرُطُوا عَلَيَّ، أَوْ أَنْ يَطْغَوْا، عَزَّ جَارُك وَجَلَّ ثَنَاؤُكَ ، وَلا إلَهَ غَيْرُكَ 

ഏഴു വാനങ്ങളുടെ നാഥനായ, മഹത്തായ സിംഹാസനത്തിൻ്റെ നാഥനായ, അല്ലാഹുവേ, നീ എനിക്ക് ഇന്ന വ്യക്തിയിൽനിന്നും അയാളുടെ സംഘങ്ങളിൽനിന്നും കക്ഷികളിൽനിന്നും അവർ എൻ്റെ നേരെ അതിരു വിടുന്നതിൽനിന്നും അല്ലെങ്കിൽ എന്നെ അക്രമിക്കുന്നതിൽനിന്നും നീ എനിക്ക് സഹായിയാകേണമേ. നിൻ്റെ സഹായം മഹത്തരമായിരിക്കുന്നു. നിൻ്റെ പ്രശംസ ഉന്നതമായിരിക്കുന്നു. നീയല്ലാതെ യാതൊരു ആരാധ്യനുമില്ല.