Translation
അല്ലാഹു മനുഷ്യസമൂഹത്തെ സൃഷ്ടിച്ചിട്ടുള്ളത് അവനെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയാണ്. അത് വിശദീകരിക്കുവാനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതും, വേദഗ്രന്ഥങ്ങളവതരിപ്പിച്ചതും. അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ മനുഷ്യ ജിന്ന് വർഗങ്ങളെ സൃഷ്ടിച്ചിട്ടില്ല (الذاريات: 56 ) നമ്മുടെ സൃഷ്ടിപ്പിൻ്റെ ലക്ഷ്യം അല്ലാഹുവിനെ ആരാധിക്കലാണ്. അവനോട് പ്രാർത്ഥിക്കണം എന്നാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ. ഞാന്‍ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്. തീർച്ച . (ഗാഫിർ:60) നിന്നോട് എൻ്റെ ദാസന്മാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാന്‍ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക) പ്രാർത്ഥിക്കുന്നവന് എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാന്‍ ആ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എൻ്റെ ആഹ്വാനം അവർ സ്വീകരിക്കുകയും, എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത് (അൽബഖറ:186) അല്ലാഹു നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം നൽകും. പലരുടെയും മനസ്സിലെ സംശയമാണ് അല്ലാഹു എൻ്റെ പ്രാർത്ഥന കേൾക്കുമോ, എന്നെ പരിഗണിക്കുമോ എന്നൊക്കെ. ഒരു വിശ്വാസിയുടെ മനസ്സിൽ ഒരിക്കലും വരാൻ പാടില്ലാത്ത ചിന്തയാണിത്. അല്ലാഹു മൂന്ന് രീതിയിലാണ് നമ്മുടെ പ്രാർത്ഥനകളെ പരിഗണിക്കുന്നത്. കാരണം നാം ചോദിക്കുന്ന കാര്യത്തെക്കുറിച്ച് നമ്മെക്കാൾ നന്നായി അറിയുന്നവൻ അല്ലാഹുവാണ്. അബൂ സഈദി (റ) ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പാപവും, കുടുംബബന്ധം മുറിക്കലും ഇല്ലാത്ത ഏതെങ്കിലുമൊരു കാര്യം ഒരു മുസ്ലിം പ്രാർത്ഥിച്ചാൽ മൂന്നിൽ ഒരു കാര്യം അല്ലാഹു അവന് നൽകുന്നതാണ്. ഒന്നുകിൽ അവന് പ്രാർത്ഥിച്ച കാര്യം പെട്ടെന്ന് നൽകുന്നു, അല്ലെങ്കിൽ പരലോകത്തേക്ക് നീട്ടിവെക്കുന്നു, അതുമല്ലെങ്കിൽ അതുപോലെയുള്ള തിന്മ അവനെ തൊട്ട് തടയുന്നു. സ്വഹാബികൾ ചോദിച്ചു: അപ്പോൾ ഞങ്ങൾ പ്രാർത്ഥന അധികരിപ്പിക്കുകയോ? പ്രവാചകന് ﷺ അരുളി: അല്ലാഹു തന്നെയാണ് സത്യം അധികരിപ്പിക്കൂ (ഇമാം അഹ്മദ്.) അല്ലാഹു പൊറുക്കാത്ത പാപം അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിക്കാതെ അവൻ്റെ സൃഷ്ടികളെ വിളിച്ച് പ്രാർത്ഥിക്കുന്ന ധാരാളം മനുഷ്യരെ സമൂഹത്തിൽ നമുക്ക് കാണാം. അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണ് ആ പ്രവർത്തി. ശിർക്കിനെക്കുറിച്ച് അല്ലാഹു പഠിപ്പിച്ചത് ഇപ്രകാരമാണ്. “തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന് ഉദ്ദേശിക്കുന്നവർക്ക് അവന് പൊറുത്ത് കൊടുക്കുന്നതാണ്. ആർ അല്ലാഹുവോട് പങ്കുചേർത്തുവോ അവന് തീർച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്” (അന്നിസാഅ്: 48 ) അല്ലാഹുവിൻ്റെ അമ്പിയാക്കളുടെ മാർഗം സ്വീകരിക്കുക ലോകത്തേക്ക് കടന്നു വന്ന എല്ലാ നബിമാരും പഠിപ്പിച്ച ആശയം അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കണം എന്നുളളതാണ്. ജീവിതത്തിൻ്റെ ഏതു പ്രതിസന്ധിയുടെ സന്ദർഭങ്ങളിലും അല്ലാഹുവോട് മനുഷ്യന് പ്രാർത്ഥിക്കാം. ഇടയാളന്മാരുടെയോ, തങ്ങന്മാരുടെയോ ആവശ്യമില്ല. കാരണം അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്. നമ്മുടെ ജീവനാഡിയേക്കൾ സമീപസ്ഥനായ അല്ലാഹുവിനെ വിട്ട് അവൻ്റെ സൃഷ്ടികളെ വിളിച്ച് പ്രാർത്ഥിക്കുന്ന അവസ്ഥയിലേക്ക് നാം കടന്നു ചെല്ലുന്നതിനെ സൂക്ഷിക്കണം. അല്ലാഹു ഒരിക്കലും പൊറുക്കാത്ത നരക ശിക്ഷക്ക് കാരണമാകുന്ന ശിർക്കിൽ നിന്ന് അകന്ന് വേണം നാം ജീവിക്കാൻ. അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നതിൻ്റെ നിരർത്ഥകത അല്ലാഹു ബോധ്യപ്പെടുത്തുന്നുണ്ട്. അല്ലാഹു പറഞ്ഞു: “നിങ്ങൾ അവരോട് പ്രാർത്ഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല. അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല” (ഫാത്വിർ: 14) മറ്റൊരു ആയത്ത് ഇപ്രകാരമാണ്. “മനുഷ്യരെ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചു കേൾക്കുക. തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ ഒരു ഈച്ചയെ പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തു ചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അതിൻ്റെ പക്കൽ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവർക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബ്ബലർ തന്നെ” (അൽഹജ്ജ്: 73) അല്ലാഹുവോട് ചോദിക്കുവാനാണ് നമ്മോട് അല്ലാഹു ആവശ്യപ്പെടുന്നത്. അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം, പ്രവാചകന് ﷺ പറഞ്ഞു: “അല്ലാഹുവിന് പ്രാത്ഥനയേക്കാൾ ആദരവുള്ള യാതൊന്നും തന്നെയില്ല” (തിർമിദി, അൽബാനി ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്) അബൂഹുറയ്റ (റ) വിൽ നിന്ന് നിവേദനം, പ്രവാചകന് ﷺ പറഞ്ഞു: “അല്ലാഹുവിനോട് ചോദിക്കാത്തവൻ്റെ മേൽ അല്ലാഹു കോപിക്കുന്നതാണ്” (തിർമിദി, അൽബാനി ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്)